കൊച്ചി: കഴിഞ്ഞ മൂന്നാഴ്ചയായി തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ സംസ്ഥാനത്ത് വീണ്ടും വൻ മുന്നേറ്റം. ഇന്ന് ഒറ്റയടിക്ക് പവന് 880 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,560 രൂപയായി ഉയർന്നു.
ഗ്രാമിന് ആനുപാതികമായി 110 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 13,195 രൂപയാണ് നിലവിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ രണ്ടുതവണയായി പവന് 1040 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്നും വില കുതിച്ചുയർന്നത്.
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളും ആഗോള വിപണിയിൽ എണ്ണവില കുറയുന്നതുമടക്കമുള്ള അന്താരാഷ്ട്ര സാഹചര്യങ്ങളാണ് സ്വർണവിലയെ നിലവിൽ സ്വാധീനിക്കുന്നത്. അമേരിക്കയിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടുമെന്നാണ് സാമ്പത്തിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പലിശനിരക്ക് ഉയർത്തിയാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ആകർഷണം കുറയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില വലിയ തോതിൽ താഴേക്ക് പതിക്കാൻ ഇടയാക്കിയ പ്രധാന കാരണം ഇതായിരുന്നു.
എന്നാൽ, അമേരിക്ക-ഇറാൻ സമാധാന കരാറിനെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില ഗണ്യമായി കുറഞ്ഞത് സ്വർണവിലയിൽ ഇപ്പോൾ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 71 ഡോളറിലേക്ക് അടുക്കുകയാണ്. മൂന്നാഴ്ച കൊണ്ട് പവന് 11,000 രൂപയോളം കുറഞ്ഞ ശേഷമാണ് വ്യാഴാഴ്ച വൈകീട്ടോടെ സ്വർണവില വീണ്ടും വർധിക്കാൻ തുടങ്ങിയത്.
ഈ മാസത്തിന്റെ തുടക്കത്തിൽ 1,14,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് കേരളത്തിൽ സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്ന് റെക്കോർഡിട്ടത്.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വിലയിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]