ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ കർണാടക സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശം ഉൾപ്പെടെയുള്ള മേഖലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ-തെക്കൻ ഉൾനാടൻ ജില്ലകളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്.
തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് ഈ മേഖലകളിൽ യെല്ലോ അലേർട്ട് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
വടക്കൻ ഉൾനാടൻ ജില്ലകളായ ബെൽഗാം, ധാർവാഡ്, ഗഡാഗ്, ഹാവേരി, റായ്ച്ചൂർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കാം. ഇതിനുപുറമേ ബാഗൽകോട്ട്, ബിദാർ, കലബുറഗി, കൊപ്പൽ, വിജയപുര, യാദ്ഗിരി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴ പെയ്തേക്കും.
തെക്കൻ ഉൾപ്രദേശങ്ങളായ ശിവമോഗ, ചിക്കമംഗളൂരു, ഹാസൻ, കുടക് എന്നീ ജില്ലകളിൽ ശക്തമായ കാറ്റിനൊപ്പം നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. അതേസമയം, ബെംഗളൂരു നഗരം, ബെംഗളൂരു റൂറൽ, ബെല്ലാരി, ചാമരാജനഗർ, ചിക്കബെല്ലാപൂർ, ചിത്രദുർഗ, ദാവൻഗെരെ, കോലാർ, മാണ്ഡ്യ, മൈസൂർ, രാമനഗര, തുംകൂർ, വിജയനഗർ ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ കാറ്റിനൊപ്പം നേരിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിൽ വ്യക്തമാക്കുന്നു.
