കന്യാകുമാരിയിൽ നടന്ന വിജയിന്റെ പ്രചാരണ റാലിക്കിടെയുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് സൈക്കിളിൽ ജനക്കൂട്ടത്തിനിടയിലൂടെ നീങ്ങുന്നതിനിടെ അദ്ദേഹത്തിന് നേരെ ഒരാൾ ഫ്ലവർ ബോൾ എറിഞ്ഞതാണ് പരിഭ്രാന്തി പരത്തിയത്.
ആരാധകരുടെ ആവേശം അതിരുവിട്ട ഘട്ടത്തിൽ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ വിജയിക്ക് നേരെ ഫ്ലവർ ബോൾ എറിയുകയായിരുന്നു. പെട്ടെന്നുണ്ടായ ഈ പ്രവൃത്തിയിൽ വിജയ് സൈക്കിളിൽ നിന്ന് ചാടിയിറങ്ങുകയും സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ചുറ്റും കവചമൊരുക്കി വാഹനത്തിലേക്ക് മാറ്റുകയും ചെയ്തു.
ആദ്യം ഭീതി പരത്തിയെങ്കിലും ആ ഫ്ലവർ ബോൾ പൊട്ടി അതിൽ നിന്ന് പൂക്കൾ പുറത്തേക്ക് വന്നതോടെയാണ് അതൊരു സ്നേഹപ്രകടനമായിരുന്നുവെന്ന് വ്യക്തമായത്. എന്നാൽ ഇതിനോടകം തന്നെ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ ചർച്ചയായിക്കഴിഞ്ഞു. ഫ്ലവർ ബോൾ കണ്ടപ്പോൾ വിജയ് ബോംബാണെന്ന് കരുതി ഭയന്നോ എന്ന രീതിയിലുള്ള പരിഹാസങ്ങളും വിമർശനങ്ങളും ഒരുവശത്ത് ഉയരുമ്പോൾ, ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങളിൽ ഏതൊരാളും പ്രകടിപ്പിക്കുന്ന സ്വാഭാവികമായ ജാഗ്രത മാത്രമാണിതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു. ജനങ്ങളുമായി ഇത്രയടുത്ത് ഇടപഴകുന്ന വിജയിന്റെ പ്രചാരണ രീതി സുരക്ഷാ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന കാര്യവും സജീവ ചർച്ചയാകുന്നുണ്ട്.
വിവാദങ്ങൾക്കിടയിലും ഡി.എം.കെ സർക്കാരിനെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനങ്ങളാണ് റാലിയിൽ വിജയ് ഉയർത്തിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ടി.വി.കെയും ഡി.എം.കെയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ജനവിരുദ്ധമായ സ്റ്റാലിൻ സർക്കാരാണോ അതോ ജനങ്ങളെ സ്നേഹിക്കുന്ന വിജയ് ആണോ വേണ്ടതെന്ന് വോട്ടർമാർ തീരുമാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അധികാരത്തിലെത്തിയാൽ ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഭരണം കാഴ്ചവെക്കുമെന്നും അഴിമതി തുടച്ചുനീക്കാൻ ‘സിറ്റിസൺ പ്രിവിലേജ് കാർഡ്’, സേവനങ്ങൾക്കായി ‘വെട്രി തമിഴ്നാട്’ സൂപ്പർ ആപ്പ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി പ്രത്യേക മന്ത്രാലയം എന്നിവ നടപ്പിലാക്കുമെന്നും വിജയ് വാഗ്ദാനം ചെയ്തു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി ചെലവാക്കേണ്ട പണം പലിശയിനത്തിൽ നഷ്ടപ്പെടുത്തുന്ന നിലവിലെ സാമ്പത്തിക നയങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]