ലഖ്നൗ: മഹാകുംഭമേളയിലൂടെ ആത്മീയ ലോകത്ത് ശ്രദ്ധേയനായ ‘ഐഐടി ബാബ’ എന്നറിയപ്പെടുന്ന അഭയ് സിങ് വിവാഹിതനായി. കർണാടക സ്വദേശിയും എൻജിനീയറുമായ പ്രീതികയാണ് വധു. വിവാഹശേഷം ഹരിയാനയിലെ ജന്മനാടായ ഝജ്ജറിൽ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങാൻ ഭാര്യയോടൊപ്പം എത്തിയപ്പോഴാണ് അഭയ് സിങ് വിവാഹവാർത്ത മാധ്യമങ്ങളോട് പങ്കുവെച്ചത്.
മഹാശിവരാത്രി ദിനമായ ഫെബ്രുവരി 15-ന് അഘഞ്ചർ മഹാദേവ് ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഫെബ്രുവരി 19-ന് വിവാഹം കോടതിയിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഐഐടി ബിരുദധാരിയായ അഭയ് സിങ് ആത്മീയതയിലേക്ക് തിരിഞ്ഞത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
ആത്മീയതയും കുടുംബജീവിതവും
സനാതന പാരമ്പര്യങ്ങൾ പ്രചരിപ്പിക്കുക എന്ന പൊതുവായ കാഴ്ചപ്പാടാണ് തങ്ങളെ ഒരുമിപ്പിച്ചതെന്ന് അഭയ് പറഞ്ഞു. വിവാഹിതനായെങ്കിലും താൻ ഇപ്പോഴും സാധനയ്ക്കും ആത്മീയതയ്ക്കുമായി സമർപ്പിതനാണെന്നും അദ്ദേഹം വ്യക്തമാക്കി. അഭയ് ലളിതവും സത്യസന്ധനുമായ വ്യക്തിയാണെന്ന് പ്രീതിക പ്രതികരിച്ചു.
ഭാവി പദ്ധതികൾ
ആധുനിക വിദ്യാഭ്യാസവും ആത്മീയ പ്രബോധനങ്ങളും സമന്വയിപ്പിക്കുന്ന ഒരു സർവകലാശാല സ്ഥാപിക്കുകയാണ് ഈ ദമ്പതികളുടെ ലക്ഷ്യം. നിലവിൽ ഹിമാചൽ പ്രദേശിൽ താമസിക്കുന്ന ഇവർ തങ്ങളുടെ ഈ ലക്ഷ്യത്തിനായി പ്രവർത്തിച്ചു വരികയാണെന്നും അറിയിച്ചു.
തങ്ങളുടെ പ്രിയപ്പെട്ട ‘ബാബ’യെയും വധുവിനെയും കാണാൻ ഝജ്ജറിൽ വലിയ ജനക്കൂട്ടമാണ് എത്തിയത്. ജനങ്ങൾ അഭയ് സിങ്ങിനും പ്രീതികയ്ക്കുമൊപ്പം സെൽഫി എടുക്കാനും തിരക്ക് കൂട്ടി.
ആരാണ് അഭയ് സിങ്
അഭിഭാഷകന്റെയും വീട്ടമ്മയുടെയും മകനായി ഝജ്ജറിലാണ് അഭയ് ജനിച്ചത്. 2008ൽ ഐഐടി ബോംബെയിൽ നിന്ന് എയ്റോസ്‌പേസ് എൻജിനീയറിങ് പൂർത്തിയാക്കി. 2016ൽ ഉയർന്ന ശമ്പളമുള്ള ജോലി ലഭിച്ച് അദ്ദേഹം കാനഡയിലേക്ക് പോയി. കോവിഡ് സമയത്ത് ഇന്ത്യയിൽ തിരിച്ചെത്തി. ക്രമേണ കുടുംബവുമായുള്ള ബന്ധം വേർപെടുത്തി ആത്മീയ പാത പിന്തുടർന്ന് ഒരു പരിവ്രാജകനായി ജീവിതം നയിക്കുകയായിരുന്നു.
മഹാകുംഭമേളയിലൂടെ ശ്രദ്ധിക്കപ്പെട്ട ശേഷം ഒരു ടിവി ചർച്ചയ്ക്കിടെയുണ്ടായ തർക്കത്തെത്തുടർന്ന് അഭയ് വിവാദങ്ങളിൽപ്പെട്ടിരുന്നു. രാജസ്ഥാനിൽ മയക്കുമരുന്നുമായി പിടിയിലായതിനെത്തുടർന്ന് അദ്ദേഹം കുറച്ചുകാലം ജയിലിലും കഴിഞ്ഞിട്ടുണ്ട്.
