ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

ബെംഗളൂരു: രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് വൻ കുതിപ്പേകുന്ന വികസന പദ്ധതികളുമായി കേന്ദ്ര സർക്കാർ. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ ദുബായ്, സിംഗപ്പൂർ തുടങ്ങിയ ലോകോത്തര വിമാനത്താവളങ്ങൾക്ക് സമാനമായ രീതിയിൽ ‘ആഗോള ഏവിയേഷൻ ഹബ്ബ്’ ആയി ഉയർത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം.

അന്താരാഷ്ട്ര തലത്തിലുള്ള യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും, പ്രത്യേകിച്ച് ചെറുനഗരങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ദീർഘദൂര യാത്രകൾ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം. ഡൽഹിക്കൊപ്പം ബെംഗളൂരുവിനെയും രാജ്യത്തെ പ്രധാന ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പദ്ധതിയിടുന്നത്. ഇത് യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ രണ്ടാം നിര, മൂന്നാം നിര (tier-2, tier-3) നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിദേശ വിമാനത്താവളങ്ങളെ ആശ്രയിക്കാതെ തന്നെ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് എളുപ്പത്തിൽ കണക്റ്റിംഗ് ഫ്ലൈറ്റുകൾ ലഭ്യമാകും.

  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്

വിവിധ ഭൂഖണ്ഡങ്ങളിലേക്കുള്ള വിമാന സർവീസുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന ജംഗ്ഷനുകളായാണ് ആഗോള ഹബ്ബുകൾ പ്രവർത്തിക്കുന്നത്. ലോകത്തിലെ പ്രമുഖ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഉണ്ടായിരിക്കുക എന്നത് ഇത്തരം വിമാനത്താവളങ്ങളുടെ പ്രധാന സവിശേഷതയാണ്. ഇതിനൊപ്പം യാത്രക്കാർക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മറ്റ് അന്താരാഷ്ട്ര വിമാനങ്ങളിലേക്ക് മാറി സഞ്ചരിക്കാനുള്ള ട്രാൻസിറ്റ് സൗകര്യവും ഇവിടെയുണ്ടാകും.

നിർദ്ദിഷ്ട പദ്ധതിയിലൂടെ ബെംഗളൂരു വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷിയും യാത്രക്കാരുടെ സൗകര്യങ്ങളും വലിയ തോതിൽ വർധിപ്പിക്കും. വൻതോതിലുള്ള വ്യോമഗതാഗതം കൈകാര്യം ചെയ്യാൻ തക്കവണ്ണം അത്യാധുനിക റൺവേകളും വിപുലമായ ടെർമിനലുകളും സജ്ജീകരിച്ച് 24 മണിക്കൂറും ഉയർന്ന ഫ്ലൈറ്റ് ഫ്രീക്വൻസിയിലാണ് ഇത്തരം ഹബ്ബുകൾ പ്രവർത്തിക്കുക. യാത്രാതടസ്സങ്ങൾ ഒഴിവാക്കുന്നതിനായി ഇമിഗ്രേഷൻ, കസ്റ്റംസ്, സുരക്ഷാ പരിശോധനകൾ എന്നിവ കൂടുതൽ വേഗത്തിലാക്കാനുള്ള സംവിധാനങ്ങളും ഒരുക്കും.

  'നടന്നു പോയാൽ ഇതിലും വേഗം എത്താമായിരുന്നു'; ഔട്ടർ റിംഗ് റോഡിലെ 3 മണിക്കൂർ ട്രാഫിക് ദുരിതം പങ്കുവെച്ച് ബെംഗളൂരു സ്വദേശി, പോസ്റ്റ് വൈറൽ

യാത്രക്കാരുടെ അനുഭവത്തിന് മുൻഗണന നൽകിക്കൊണ്ട് ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് സോണുകൾ, പ്രീമിയം ലോഞ്ചുകൾ, ഹോട്ടലുകൾ, വിനോദ ഉപാധികൾ എന്നിവ ഹബ്ബിന്റെ ഭാഗമായി വികസിപ്പിക്കും. കൂടാതെ, വൻതോതിലുള്ള ചരക്കുനീക്കത്തെ പിന്തുണയ്ക്കുന്നതിനായി വിപുലമായ കാർഗോ ഹാൻഡ്‌ലിംഗ് സംവിധാനങ്ങളും ഒരുക്കും. ഇത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് വലിയ ഉത്തേജനമാകും. വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി മെട്രോ, റെയിൽവേ, ബസ് ശൃംഖലകളുമായി ഇതിനെ പൂർണ്ണമായും സംയോജിപ്പിക്കും.

കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളും ഇവിടെ ഉപയോഗിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം ദശലക്ഷക്കണക്കിന് യാത്രക്കാരെ കൈകാര്യം ചെയ്യാൻ കെംപെഗൗഡ വിമാനത്താവളത്തിന് സാധിക്കും. ഇതോടെ വിദേശ രാജ്യങ്ങളിലെ ട്രാൻസിറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ലോക വ്യോമയാന ഭൂപടത്തിൽ ബെംഗളൂരുവിനെ ഒരു പ്രധാന പ്രവേശന കവാടമായി പ്രതിഷ്ഠിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts