കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ താൻ നേരിടേണ്ടി വന്ന ഗുരുതരമായ പരിക്കുകളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടൻ ടൊവിനോ തോമസ്. സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ നിമിഷങ്ങൾ പങ്കുവെച്ചത്.
‘കള’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ആന്തരിക പരിക്കിനെത്തുടർന്ന് ഒരാഴ്ചയോളം ഐസിയുവിൽ കഴിയേണ്ടി വന്നതിനെക്കുറിച്ചും താരം സംസാരിച്ചു.
ഐസിയുവിൽ കഴിഞ്ഞ ആ ദിനങ്ങൾ
‘കള’യുടെ സെറ്റിൽ വെച്ചുണ്ടായ പരിക്കുകൾ ഏറെ ഗൗരവമുള്ളതായിരുന്നുവെന്ന് ടൊവിനോ പറയുന്നു. “പൊള്ളലേറ്റിട്ടുണ്ട്, ആന്തരിക പരിക്കുകൾ പറ്റിയിട്ടുണ്ട്. ഐസിയുവിൽ ഒരാഴ്ചയോളം കഴിയേണ്ടി വന്നു. തുടർന്ന് ഒരു മാസത്തെ പൂർണ്ണ വിശ്രമത്തിലായിരുന്നു. ആ ഇടവേളയ്ക്ക് ശേഷമാണ് ‘കാണെക്കാണെ’ എന്ന സിനിമ ചെയ്യുന്നത്. അതിൽ സംഘട്ടന രംഗങ്ങൾ ഇല്ലായിരുന്നു. വീണ്ടും ഒരു മാസം കൂടി വിശ്രമിച്ച ശേഷമാണ് ‘കള’യുടെ ബാക്കി ഫൈറ്റ് സീനുകൾ പൂർത്തിയാക്കിയത്,” ടൊവിനോ വ്യക്തമാക്കി.
അപ്രതീക്ഷിതമായി തകർന്ന അക്വേറിയം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആക്ഷൻ രംഗങ്ങൾ ഒന്നുമില്ലാത്ത ‘നടികർ തിലകം’ എന്ന സിനിമയുടെ സെറ്റിലുണ്ടായ അപകടം ഞെട്ടിക്കുന്നതായിരുന്നുവെന്ന് താരം ഓർത്തെടുത്തു. മുറിയിലുണ്ടായിരുന്ന കൂറ്റൻ അക്വേറിയം അപ്രതീക്ഷിതമായി തകരുകയായിരുന്നു.
“നാല് ലെയറുകളുള്ള ഗ്ലാസ് അക്വേറിയമായിരുന്നു അത്. ഷോട്ടിന് തൊട്ടുമുമ്പ് പിന്നിൽ നിന്നും ശബ്ദം കേട്ടു. ക്യാമറാമാൻ അമ്പരന്ന് നോക്കുന്നത് കണ്ടപ്പോൾ തന്നെ എന്തോ അപകടം സംഭവിക്കുന്നുണ്ടെന്ന് മനസ്സിലായി. ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല, റിഫ്ലക്സ് കൊണ്ടുമാത്രമാണ് ഞാൻ അവിടെ നിന്നും ചാടി മാറിയത്. മെറ്റലിനേക്കാൾ കൂർത്ത ഗ്ലാസ് കഷ്ണങ്ങളാണ് പൊട്ടി വീണത്.”
അന്ന് കാലിലും കൈവിരലുകളിലുമെല്ലാം മുറിവേറ്റ താരം വീണ്ടും ഒരു മാസത്തോളം വിശ്രമത്തിലായിരുന്നു. എന്നാൽ ആ സമയവും താൻ ആസ്വദിച്ചുവെന്ന് തമാശരൂപേണ ടൊവിനോ കൂട്ടിച്ചേർത്തു. വെറുതെയിരിക്കാൻ തനിക്ക് ഇഷ്ടമാണെന്നും അതുകൊണ്ട് ഈ വിശ്രമവേളകൾ ആസ്വാദ്യകരമായിരുന്നു എന്നുമാണ് താരം പറഞ്ഞത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]