ബെംഗളൂരു : കർണാടകത്തിൽ വിവിധ വകുപ്പുകളിൽ കഴിഞ്ഞസർക്കാരിന്റെ കാലത്തെക്കാൾ അഴിമതി ഇരട്ടിയായെന്ന ആരോപണമുയർത്തി കരാറുകാരുടെ സംഘടന.
കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷനാണ് സിദ്ധരാമയ്യ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിൽ ആരോപണമുന്നയിച്ചത്. അഴിമതിയുടെരീതികൾ നിരത്തി അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്തയക്കുകയുംചെയ്തു.
കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്ത് കരാറുകാരിൽനിന്ന് മന്ത്രിമാരും പാർട്ടി എംഎൽഎമാരും 40 ശതമാനം കമ്മിഷൻ പറ്റുന്നെന്ന ആരോപണം കരാറുകാർ ഉയർത്തിയത് അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ കടുത്ത പ്രതിസന്ധിയിലാക്കിയതാണ്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ കോൺഗ്രസിന്റെ പ്രധാന പ്രചാരണായുധവും ഇതായിരുന്നു.
അതേ കരാറുകാരാണ് ഇപ്പോൾ സിദ്ധരാമയ്യ സർക്കാരിനുനേരേ തിരിഞ്ഞിരിക്കുന്നത്.
കരാറുകാരോട് കമ്മിഷൻ വാങ്ങുന്ന ഏർപ്പാട് കോൺഗ്രസ് അധികാരത്തിലെത്തിയാൽ നിർത്തലാക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ കമ്മിഷൻ ഇരട്ടിയായതായി അസോസിയേഷൻ പ്രസിഡന്റ് ആർ. മഞ്ജുനാഥ്, ജനറൽ സെക്രട്ടറി ജി.എം. രവീന്ദ്ര എന്നിവർ ഒപ്പുവെച്ച കത്തിൽ പറഞ്ഞു.
നിർമിതി കേന്ദ്രയുടെയും റൂറൽ ഇൻഫ്രാസ്‌ട്രെക്ചർ ഡിവലപ്‌മെന്റ് കോർപ്പറേഷന്റെയും മറ്റും പ്രവൃത്തികൾ പാർട്ടിയുടെ ജനപ്രതിനിധികളുടെയും നേതാക്കളുടെയും അനുയായികൾക്കുമാത്രമാണ് നൽകുന്നതെന്നും ഈ പ്രവൃത്തികളുടെ തുകയിൽ ഒരുഭാഗം കൈക്കലാക്കിയശേഷം അവർ മുതിർന്ന കരാറുകാർക്ക് മറിച്ചുനൽകുകയാണെന്നും കത്തിൽ പറഞ്ഞു. പ്രവൃത്തികൾ ഉപകരാറെടുത്ത് ചെയ്യുന്നത് ഗുണനിലവാരം കുറയാനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി പൂർത്തിയായ പ്രവൃത്തിയുടെ 32,000 കോടിരൂപ കരാറുകാർക്ക് നൽകാൻ ബാക്കി നിൽപ്പുണ്ട്.
മൂന്നുമാസം കൂടുമ്പോൾ 15 മുതൽ 20 ശതമാനംവരെ ബില്ലുകളുടെ തുകമാത്രമാണ് കൊടുത്തുവീട്ടുന്നത്. ഇതിൽ ബില്ലുകളുടെ സീനിയോറിറ്റി മുൻഗണന പാലിക്കുന്നുമില്ല. മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ, നഗരവികസനം, തൊഴിൽവകുപ്പുകളിലെ ടെൻഡർ നടപടികളിലും അഴിമതിയാണെന്ന് കത്തിൽ ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]