ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലുള്ള സർക്കാർ പ്രൈമറി സ്കൂളിൽ പ്രധാനാധ്യാപിക മാരകായുധങ്ങളുമായി എത്തിയത് വൻ വിവാദത്തിനും പരിഭ്രാന്തിക്കും വഴിവെച്ചു. സ്കൂൾ പ്രധാനാധ്യാപികയായ ശിഖ സിങ്ങാണ് കത്തിയും ഇറച്ചിവെട്ടുകത്തിയുമായി സ്കൂൾ കാമ്പസിൽ പ്രവേശിച്ചത്. സംഭവം കണ്ട് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ഞെട്ടിവിറച്ചു.
സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പോലീസിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ (ബി.ഇ.ഒ) നീരജ് ഉംറാവുവും സ്കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സ്കൂൾ പരിസരത്ത് നിന്ന് പൊലീസ് കത്തിയും ഇറച്ചിവെട്ടുകത്തിയും കണ്ടെടുത്തു. തുടർന്ന് അധ്യാപകരെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്യുകയും കൃത്യമായി എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ അവിടെയുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ച ഉടൻ തന്നെ സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
