ബെംഗളൂരു: ജയിലിനുള്ളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും തടവുകാരുടെ വഴിവിട്ട നീക്കങ്ങൾക്കും തടയിടാൻ അത്യാധുനിക ബയോമെട്രിക് സംവിധാനവുമായി പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ അധികൃതർ. തടവുകാരുടെ ഓരോ നീക്കവും കൃത്യമായി നിരീക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ ജയിലിൽ പ്രവർത്തനമാരംഭിച്ചു.
ജയിലിലെ ബാരക്കുകൾ, സന്ദർശക മുറികൾ, ആശുപത്രി, കാന്‍റീന്‍, അടുക്കള, ലൈബ്രറി, കളിസ്ഥലം എന്നിവിടങ്ങളിലെല്ലാം ബയോമെട്രിക് സംവിധാനങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. തടവുകാർ ഓരോ വിഭാഗത്തിലും പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ബയോമെട്രിക് പരിശോധനക്ക് വിധേയരാകണം. ഇതോടൊപ്പം അതാത് സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
സന്ദർശകരെ കാണാനെത്തുന്ന തടവുകാർ ബയോമെട്രിക് പരിശോധന പൂർത്തിയാക്കി ഡിജിറ്റൽ ടോക്കൺ കൈപ്പറ്റണം. തടവുകാരന്‍റെ പേര്, തിരിച്ചറിയൽ നമ്പർ, സമയം തുടങ്ങിയ വിവരങ്ങൾ ജയിൽ സോഫ്റ്റ്‌വെയറിൽ തത്സമയം അപ്‌ഡേറ്റ് ചെയ്യപ്പെടും. ജയിലിനുള്ളിലെ വിവിധ ഇടങ്ങളിൽ ഒരു തടവുകാരൻ എത്ര സമയം ചെലവഴിക്കുന്നുവെന്ന് കണ്ടെത്താനും സംശയാസ്പദമായ കൂട്ടായ്മകൾ തിരിച്ചറിയാനും ഈ ഡിജിറ്റൽ റെക്കോർഡുകൾ സഹായിക്കുമെന്ന് ജയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിരീക്ഷണത്തിനായി എ.ഐ കാമറകൾ നേരത്തെ തന്നെ ജയിലിൽ സ്ഥാപിച്ചിരുന്നു. ഇതിന് പുറമെയാണ് 2.25 കോടി രൂപ ചെലവിൽ പുതിയ ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തിയത്. തടവുകാരുടെ ഫോൺ കോളുകൾക്കും ഡിജിറ്റൽ ട്രാക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്.
തടവുകാരുടെ പണമിടപാടുകൾ സുതാര്യമാക്കാൻ ‘കാന്റീൻ ട്രാക്കിങ്’ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജയിൽ വാലറ്റുകളോ കൂപ്പണുകളോ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ അതിന്റെ അളവ്, വില, ബാലൻസ് തുക തുടങ്ങിയ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തും. തടവുകാരുടെ സാമ്പത്തിക ഇടപാടുകൾ പൂർണ്ണമായി നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കും. ജയിലിനുള്ളിലെ സുരക്ഷയും അച്ചടക്കവും ഉറപ്പുവരുത്തുന്നതിൽ ഈ പരിഷ്കാരങ്ങൾ വലിയ മാറ്റമുണ്ടാക്കുമെന്നാണ് ജയിൽ വകുപ്പിന്റെ പ്രതീക്ഷ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]