ബെംഗളൂരു : സ്‌കൂളുകളിലും കോളേജുകളിലും ഏർപ്പെടുത്തിയിരുന്ന ഹിജാബ് വിലക്ക് പിൻവലിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ. സർക്കാരിന്റെ ഈ നീക്കം സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ ‘ഇസ്‌ലാമികവൽക്കരിക്കാൻ’ കാരണമാകുമെന്ന് അദ്ദേഹം ആരോപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കുന്നതിലൂടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അനാവശ്യമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്ന് സുവർണ കുറ്റപ്പെടുത്തി. ജാതി, മതം, സാമ്പത്തിക പശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഇല്ലാതാക്കാനാണ് യൂണിഫോം കൊണ്ടുവന്നതെന്നും ഹിജാബ് അനുവദിക്കുന്നത് ഈ ലക്ഷ്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 2021-ൽ ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെട്ട ഉഡുപ്പി ഗവൺമെന്റ് പി.യു കോളേജിലെ വികസന സമിതി വൈസ് പ്രസിഡന്റായിരുന്നു യശ്പാൽ സുവർണ.
ഉഡുപ്പി ഗവൺമെന്റ് ഗേൾസ് പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ ആറ് വിദ്യാർത്ഥികൾ മനഃപൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നും ഇത് പിന്നീട് രാജ്യവ്യാപകമായി ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടിയാണ് സർക്കാർ ഇപ്പോൾ വിലക്ക് നീക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കാവി ഷാളുകൾ അനുവദിക്കാതെ ഹിജാബ് മാത്രം അനുവദിക്കുന്നത് സർക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടാണ് വ്യക്തമാക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.
ഹിജാബ് ഇസ്‌ലാമിലെ നിർബന്ധിത ആചാരമല്ലെന്ന കർണാടക ഹൈക്കോടതിയുടെ മുൻ നിരീക്ഷണം ചൂണ്ടിക്കാട്ടിയ സുവർണ, സർക്കാർ ഈ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിദ്യാഭ്യാസ മേഖലയെ തകർക്കാനും വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കാനും ബി.ജെ.പി അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
