മുംബൈയിലെ പൈഥുനിയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. മരണകാരണം തണ്ണിമത്തൻ കഴിച്ചതിലൂടെയുള്ള ഭക്ഷ്യവിഷബാധയല്ലെന്നും മറിച്ച് ശരീരത്തിനുള്ളിൽ വിഷം ചെന്നതാണെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അബ്ദുള്ള ദൊകാഡിയയുടെ ഭാര്യ നസ്രീൻ ദൊകാഡിയയുടെ ആന്തരികാവയവങ്ങളിൽ മോർഫിന്റെ സാന്നിധ്യം കണ്ടെത്തിയത് കേസിൽ പുതിയ വഴിത്തിരിവായി.
മരിച്ച നാലുപേരുടെയും തലച്ചോർ, ഹൃദയം, കുടൽ ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ പച്ചനിറത്തിലേക്ക് മാറിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സാധാരണഗതിയിൽ കടുത്ത വിഷം ഉള്ളിൽ ചെന്നാൽ മാത്രമാണ് ഇത്തരത്തിൽ അവയവങ്ങളുടെ നിറം മാറുന്നത്. തണ്ണിമത്തൻ കഴിച്ചതാണ് മരണകാരണമെന്ന പ്രാഥമിക നിഗമനം സംസ്ഥാന ഭക്ഷ്യ വകുപ്പ് തള്ളിക്കളഞ്ഞു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണം നൽകാൻ സാധിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പൈഥുനിയിലെ മുഗൾ ബിൽഡിങ്ങിൽ താമസിക്കുന്ന അബ്ദുള്ള ദൊകാഡിയ (40), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ എന്നിവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അന്ന് രാത്രി അബ്ദുള്ളയുടെ വീട്ടിൽ നടന്ന അത്താഴവിരുന്നിൽ അഞ്ച് ബന്ധുക്കളും പങ്കെടുത്തിരുന്നു. രാത്രി പത്തരയോടെ ഭക്ഷണം കഴിഞ്ഞ് അതിഥികൾ മടങ്ങിയ ശേഷമാണ് കുടുംബം തണ്ണിമത്തൻ കഴിച്ചത്. ബന്ധുക്കൾ ആരും തണ്ണിമത്തൻ കഴിച്ചിരുന്നില്ല.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ തണ്ണിമത്തൻ കഴിച്ച ഇവർക്ക് അഞ്ചരയോടെ കടുത്ത വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ആദ്യം കുടുംബഡോക്ടറെ സമീപിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ജെ.ജെ. ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ പത്തോടെ ഇളയ മകൾ ആയിഷയാണ് ആദ്യം മരിച്ചത്. തുടർന്ന് മറ്റ് മൂന്നുപേരും മരണത്തിന് കീഴടങ്ങി. കൂടെ ഭക്ഷണം കഴിച്ച ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തത് ദുരൂഹത വർധിപ്പിക്കുന്നു.
മരിക്കുന്നതിന് മുൻപ് അബ്ദുള്ള നൽകിയ മൊഴിയിൽ ഉറങ്ങുന്നതിന് മുൻപ് തണ്ണിമത്തൻ കഴിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇത് ആത്മഹത്യയോ കൊലപാതകമോ ആകാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജെ.ജെ. മാർഗ് പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
