ബെംഗളൂരു: സിലിക്കൺ സിറ്റിയായ ബെംഗളൂരുവിൽ സൂര്യതാപം റെക്കോർഡ് ഉയരത്തിലെത്തിയതോടെ നഗരവാസികൾ പുതിയൊരു ഭീഷണി കൂടി നേരിടുന്നു. കത്തുന്ന ചൂടിൽ നിന്ന് രക്ഷതേടി തണുപ്പുള്ള ഇടങ്ങൾ തേടുന്ന വിഷപ്പാമ്പുകൾ വ്യാപകമായി വീടുകൾക്കുള്ളിൽ അഭയം പ്രാപിക്കുന്നതാണ് നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നത്.
നിലവിൽ 36 ഡിഗ്രി സെൽഷ്യസിലെത്തിയ താപനില വരും ദിവസങ്ങളിൽ 38 ഡിഗ്രി വരെ ഉയർന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മനുഷ്യരെപ്പോലെ തന്നെ കഠിനമായ ചൂടിൽ വലയുന്ന പാമ്പുകൾ ഷൂസിനുള്ളിലും അടുക്കളയിലും കുളിമുറിയിലും വാഹനങ്ങളുടെ എൻജിൻ ഭാഗങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന അവസ്ഥയാണുള്ളത്.
മാർച്ച്, ഏപ്രിൽ മാസങ്ങൾ പാമ്പുകളുടെ പ്രജനന കാലമായതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവയുടെ സാന്നിധ്യം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ പാമ്പുകളെ കാണുമ്പോൾ യൂട്യൂബ് ദൃശ്യങ്ങളോ മറ്റോ അനുകരിച്ച് സ്വയം പിടിക്കാൻ ശ്രമിക്കുന്നത് അതീവ അപകടകരമാണെന്ന് ഉരഗ വിദഗ്ധനായ മോഹൻ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം അശാസ്ത്രീയമായ ശ്രമങ്ങൾ ജീവഹാനിക്ക് വരെ കാരണമായേക്കാം. പാമ്പുകളെ കണ്ടാൽ ഉടൻ തന്നെ വിദഗ്ധരുടെ സഹായം തേടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
വേനൽക്കാല അവധി പ്രമാണിച്ച് കുട്ടികൾ വീടിനു പുറത്തും കോമ്പൗണ്ടുകളിലും കളിക്കുന്നത് മാതാപിതാക്കളിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. പാമ്പുകളുടെ അപകടത്തെക്കുറിച്ച് ധാരണയില്ലാത്ത ചെറിയ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.
വൈകുന്നേരങ്ങളിൽ കുട്ടികളെ പുറത്തുവിടാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും രാത്രികാലങ്ങളിൽ ടോർച്ച് ഉപയോഗിക്കാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?
- വീടിനു ചുറ്റുമുള്ള പഴയ വസ്തുക്കൾ, പ്ലാസ്റ്റിക്, മാലിന്യങ്ങൾ എന്നിവ ഉടൻ തന്നെ നശിപ്പിക്കുക.
- ഈർപ്പം കാരണം പാമ്പുകൾക്ക് അവിടെ അഭയം കണ്ടെത്താൻ കഴിയുമെന്നതിനാൽ, പൂച്ചെടികളും ചെടിച്ചട്ടികളും വൃത്തിയായി സൂക്ഷിക്കുക.
- നിങ്ങളുടെ ഷൂസ് ധരിക്കുന്നതിന് മുമ്പ് നന്നായി പരിശോധിക്കുക.
- വീടിന്റെ വാതിലുകളുടെ അടിയിൽ ചെറിയ വിടവുകൾ ഇല്ലെന്ന് ഉറപ്പാക്കുക.
- പാമ്പിനെ കണ്ടാൽ ഉടൻ തന്നെ ബിബിഎംപി വന്യജീവി വകുപ്പിനെയോ യോഗ്യതയുള്ള ഒരു ഉരഗ വിദഗ്ധനെയോ വിളിക്കുക.
