ബെംഗളൂരു: ജിമ്മിൽ വെച്ച് പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായുള്ള പ്രണയബന്ധത്തിനും തർക്കങ്ങൾക്കും പിന്നാലെ പ്രശസ്ത കായിക താരം ആത്മഹത്യ ചെയ്ത സംഭത്തിൽ വഴിത്തിരിവ്.വിവാഹിതയായ ഒരു സ്ത്രീയുടെ ബ്ലാക്ക് മെയിലിംഗാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മരിച്ചയാളുടെ കുടുംബം ആരോപിച്ചു.
നിരവധി ബോഡി ബിൽഡിംഗ് മത്സരങ്ങളിൽ വിജയിയായിട്ടുള്ള വജ്രഹള്ളി സ്വദേശി ദിലീപ് കുമാർ എം.ആർ (28) ആണ് നെലമംഗലയിലെ വീട്ടിൽ ശനിയാഴ്ച രാത്രി മരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് താൻ ബന്ധത്തിലായിരുന്ന 42-കാരിയായ യുവതിക്ക് ദിലീപ് വീഡിയോ കോൾ ചെയ്യുകയും സീലിംഗ് ഫാനിൽ കെട്ടിയിട്ട തുണി കാണിച്ചു കൊടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
രണ്ട് വർഷം മുമ്പ് ജിമ്മിലെ പരിശീലനത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറി. എന്നാൽ ബന്ധത്തിൽ വിള്ളലുകൾ വീണതോടെ ഒരു വർഷം മുമ്പ് ഇരുവരും പോലീസിനെ സമീപിച്ചിരുന്നു. മേലിൽ ദിലീപിനെ ശല്യം ചെയ്യില്ലെന്ന് യുവതി രേഖാമൂലം അന്ന് ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ യുവതിയുടെ ഭാഗത്തുനിന്ന് നിരന്തരമായ ഭീഷണിയും ബ്ലാക്ക് മെയിലിംഗും ഉണ്ടായതായി ദിലീപിന്റെ കുടുംബം ആരോപിക്കുന്നു.
ശനിയാഴ്ച രാത്രി 11.15-ഓടെ വീട്ടിലെത്തിയ ദിലീപ് ഉടൻ തന്നെ മുറിയിൽ കയറി വാതിലടച്ചു. ഇതിന് പിന്നാലെയാണ് യുവതിക്ക് വീഡിയോ കോൾ ചെയ്ത് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഉടൻ തന്നെ യുവതി ദിലീപിന്റെ സഹോദരി വിനുതയ്ക്ക് ഇൻസ്റ്റാഗ്രാമിൽ സന്ദേശമയച്ച് കാര്യം തിരക്കാൻ ആവശ്യപ്പെട്ടു. വീട്ടുകാർ മുറി തുറന്ന് നോക്കിയപ്പോൾ ദിലീപിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
യുവതിയുടെ പീഡനമാണ് തന്റെ സഹോദരന്റെ മരണത്തിന് കാരണമായതെന്ന് വിനുത ആരോപിച്ചു. ദിലീപിന്റെ വീട് യുവതിയുടെ മകന്റെ പേരിലേക്ക് മാറ്റാൻ അവർ സമ്മർദ്ദം ചെലുത്തിയിരുന്നതായി പിതാവ് രമേശ് പോലീസിന് മൊഴി നൽകി. സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് നെലമംഗല ടൗൺ പോലീസ് കേസെടുത്തു. ദിലീപിന്റെ ഐഫോൺ കസ്റ്റഡിയിലെടുത്ത പോലീസ് കൂടുതൽ വിവരങ്ങൾക്കായി ശാസ്ത്രീയ പരിശോധന നടത്തിവരികയാണ്.
