ബെംഗളൂരു: സ്ഥിരവരുമാനവും ഭദ്രമായ ജോലിയുമുണ്ടായിട്ടും കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ ബെംഗളൂരു സ്വദേശിക്ക് നഷ്ടമായത് 1.2 കോടി രൂപ വിലമതിക്കുന്ന സ്വന്തം വീട്. കേവലം മൂന്ന് മാസത്തെ ഇ.എം.ഐ (EMI) മുടങ്ങിയതിനെത്തുടർന്ന് ‘സർഫാസി’ (SARFAESI) നിയമപ്രകാരം ബാങ്ക് നടപടി സ്വീകരിച്ചതോടെയാണ് ഈ ദുരവസ്ഥയുണ്ടായത്. ചാർട്ടേഡ് അക്കൗണ്ടന്റായ മീനൽ ഗോയൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഈ സംഭവം ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.
ബെംഗളൂരുവിലെ പ്രൈം ലൊക്കേഷനിൽ 1.2 കോടി രൂപയ്ക്ക് ഫ്ലാറ്റ് വാങ്ങിയ വ്യക്തിക്കാണ് ഈ അനുഭവം. കഴിഞ്ഞ എട്ട് വർഷമായി അദ്ദേഹം കൃത്യമായി തിരിച്ചടവ് നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ ജോലി നഷ്ടപ്പെട്ടതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. ജനുവരി ആയപ്പോഴേക്കും തുടർച്ചയായി മൂന്ന് തവണ ഇ.എം.ഐ മുടങ്ങി. ഇതോടെ ബാങ്ക് നിയമനടപടികളിലേക്ക് കടന്നു.
കോടതിയുടെ ഇടപെടൽ കൂടാതെ തന്നെ വായ്പ തിരിച്ചടക്കാത്തവരുടെ സ്വത്ത് കണ്ടുകെട്ടാൻ ബാങ്കുകൾക്ക് അധികാരം നൽകുന്ന സർഫാസി ആക്ട് പ്രകാരമാണ് ബാങ്ക് നോട്ടീസ് അയച്ചത്. 60 ദിവസത്തിന് ശേഷം 95 ലക്ഷം രൂപയ്ക്ക് ബാങ്ക് ഈ വീട് ലേലത്തിൽ വിറ്റു. ബാങ്കിലേക്ക് അടയ്ക്കാനുണ്ടായിരുന്ന 80 ലക്ഷം രൂപ ഈടാക്കിയ ശേഷം വെറും 15 ലക്ഷം രൂപ മാത്രമാണ് ഉടമയ്ക്ക് തിരികെ ലഭിച്ചത്. എട്ട് വർഷം കഷ്ടപ്പെട്ട് അടച്ച തുകയൊന്നും പരിഗണിക്കപ്പെട്ടില്ല.
എന്താണ് സർഫാസി (SARFAESI) ആക്ട്?
വായ്പയെടുത്തവർ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ബാങ്കുകൾക്ക് ഈട് നൽകിയ സ്വത്ത് ലേലം ചെയ്യാനും തുക ഈടാക്കാനും അധികാരം നൽകുന്ന നിയമമാണിത്. വായ്പ പൂർണ്ണമായും തിരിച്ചടച്ച് തീരുന്നത് വരെ വീടിന്റെ യഥാർത്ഥ ഉടമസ്ഥാവകാശം ബാങ്കിനാണെന്ന് ഇതിലൂടെ വായനക്കാർ തിരിച്ചറിയണം.
പ്രതിസന്ധി ഘട്ടങ്ങളിൽ എന്തുചെയ്യണം?
ജോലി നഷ്ടപ്പെടുകയോ മറ്റ് അടിയന്തര സാഹചര്യങ്ങൾ വരികയോ ചെയ്താൽ തിരിച്ചടവ് മുടങ്ങുന്നതിന് മുൻപ് തന്നെ ബാങ്കിനെ സമീപിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു, നല്ല ക്രെഡിറ്റ് ഹിസ്റ്ററിയുള്ള ഉപഭോക്താക്കൾക്ക് വായ്പ പുനക്രമീകരിക്കാൻ (Restructuring) ബാങ്കുകൾ തയ്യാറായേക്കാം. വായ്പാ കാലാവധി നീട്ടുന്നതിലൂടെ പ്രതിമാസ ഇ.എം.ഐ കുറച്ച് ഭാരം ലഘൂകരിക്കാം. അടിയന്തര സാഹചര്യങ്ങളിൽ ഇ.എം.ഐ അടയ്ക്കാനായി പ്രൊവിഡന്റ് ഫണ്ടിൽ (PF) നിന്ന് തുക പിൻവലിക്കാൻ അനുവാദമുണ്ട്. ഒരാളുടെ മാസവരുമാനത്തിന്റെ 40 ശതമാനത്തിൽ കൂടുതൽ ഇ.എം.ഐകൾക്കായി ചെലവാക്കരുത് എന്നതാണ് സുരക്ഷിതമായ രീതി.
