പാലക്കാട്∙ ശോഭാ സുരേന്ദ്രൻ പാലക്കാട് സ്ഥാനാർഥിയായേക്കും. മണ്ഡലത്തിൽ മറ്റു പേരുകൾ പരിഗണനയില്ല. കേന്ദ്ര നേതൃത്വം അന്തിമതീരുമാനമെടുക്കും. ആറൻമുളയിൽ മത്സരിക്കാൻ എം.ടി.രമേശിനോട് ആവശ്യപ്പെട്ടു. വട്ടിയൂർക്കാവിൽ ആർ.ശ്രീലേഖയ്ക്കാണ് സാധ്യത.
കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കും. മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചു. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി.മുരളീധരനും കാട്ടാക്കടയിൽ പി.കെ.കൃഷ്ണദാസും മത്സരിക്കും.
പാലക്കാട്ടെ സാധ്യതാപട്ടികയിൽ അവസാനഘട്ടത്തിൽ ശോഭാ സുരേന്ദ്രനും പാർട്ടി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനുമായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാലക്കാട്ട് വനിതാ സ്ഥാനാർഥിയെ പരിഗണിക്കണമെന്ന സംഘപരിവാർ നിർദേശം പാർട്ടി മുഖവിലയ്ക്കെടുക്കും.
പ്രശാന്ത് ശിവനെ കഴിഞ്ഞ തവണ അദ്ദേഹം മത്സരിച്ച ആലത്തൂരിൽ പരിഗണിക്കാനാണു സാധ്യത. 2016ൽ പാലക്കാട്ട് ശോഭ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2021ൽ ഇ.ശ്രീധരനിലൂടെ ബിജെപി രണ്ടാം സ്ഥാനം നിലനിർത്തി. പാലക്കാട് നഗരസഭാധ്യക്ഷനും ജില്ലാ ജനറൽ സെക്രട്ടറിയുമായ പി.സ്മിതേഷിനാണു മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു ചുമതല.
2016ൽ കോൺഗ്രസിലെ ഷാഫി പറമ്പിലായിരുന്നു ശോഭയുടെ എതിരാളി. 17,483 വോട്ടിനാണ് ഷാഫി ജയിച്ചത്. ശോഭ 40,076 വോട്ടുകൾ നേടി. 2021ൽ ഇ.ശ്രീധരൻ മത്സരിച്ചപ്പോൾ ഷാഫിയുടെ ഭൂരിപക്ഷം 3859 ആയി കുറഞ്ഞിരുന്നു. സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കു പുറത്തായതോടെ പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്രതാരം രമേശ് പിഷാരടി കോൺഗ്രസ് സ്ഥാനാർഥിയാവും.
പാലക്കാട് നിയാജകമണ്ഡലത്തിൽ പി.സരിനെ സ്ഥാനാർഥിയാക്കാൻ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തിട്ടുണ്ട്. കോൺഗ്രസിൽനിന്നു സിപിഎമ്മിൽ എത്തിയ സരിൻ 2024ൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രസ്ഥാനാർഥിയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]