ബെംഗളൂരു : നഗരത്തിലെ റോഡുകളിൽ മഴക്കാലത്ത് രൂപപ്പെട്ട കുഴികളിൽ 95 ശതമാനവും നികത്തിക്കഴിഞ്ഞതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ). 18,000 കുഴികൾ നികത്തിക്കഴിഞ്ഞതായി ജിബിഎ കമ്മിഷണർ എം. മഹേശ്വർ റാവു പറഞ്ഞു.
ബാക്കിയുള്ളവ ഏതാനും ദിവസത്തിനുള്ളിൽ നികത്തുമെന്നും അറിയിച്ചു. നഗരത്തിലെ റോഡുകൾ തകർന്നു കിടക്കുന്നത് വലിയചർച്ചയായിരുന്നു. സർക്കാരിന് വലിയ പഴികേൾക്കാൻ ഇതിടയാക്കുകയും ചെയ്തു.
ബയോകോൺ ചെയർപേഴ്‌സൺ കിരൺ മജുംദാർ ഷായെപ്പോലുള്ള നഗരത്തിലെ വലിയ വ്യവസായികൾ ഉൾപ്പെടെ സർക്കാരിനെ കുറ്റപ്പെടുത്തി രംഗത്തെത്തി.
ഇതോടെ ബെംഗളൂരു വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇടപെട്ട് കുഴിനികത്തൽ വേഗത്തിലാക്കിയത്. കഴിഞ്ഞമാസം 31-നകം കുഴിനികത്തൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അടുത്തിടെ നടന്ന ജാതി സെൻസസിൽ ഉദ്യോഗസ്ഥർ വ്യാപൃതരായതും പ്രവൃത്തിക്ക് തടസ്സമുണ്ടാക്കുന്ന വിധത്തിൽ ഇടയ്ക്കിടെ നഗരത്തിൽ മഴപെയ്തതുമാണ് വൈകാനിടയാക്കിയതെന്ന് ജിബിഎ കമ്മിഷണർ പറഞ്ഞു.
നഗരത്തിലെ ഗതാഗതപ്രശ്നം പരിഹരിക്കുമെന്ന് കരുതുന്ന തുരങ്കപാതയുടെ ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണെന്നും പറഞ്ഞു. ഈജിപുര ഫ്‌ളൈ ഓവർ നിർമാണം അടുത്തവർഷം ജൂലായിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജിബിഎ കമ്മിഷണർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.