ബെംഗളൂരു : സാമ്പത്തികബാധ്യതയാകുമെന്ന കണക്കുകൂട്ടലിൽ ഗ്രേറ്റർ മൈസൂരു പദ്ധതി സർക്കാർ ഉപേക്ഷിച്ചു. നഗരത്തിലെ സിറ്റി മുനിസിപ്പൽ കൗൺസിലുകളെയും ടൗൺ പഞ്ചായത്തുകളെയും മൈസൂരുസിറ്റി കോർപ്പറേഷനുമായി (എംസിസി) ലയിപ്പിച്ച് ‘ഗ്രേറ്റർ മൈസൂരു സിറ്റി കോർപ്പറേഷൻ’ (ബൃഹത് മൈസൂരു മഹാനഗര പാലികെ) രൂപവത്കരിക്കാനായിരുന്നു പദ്ധതി.
എന്നാൽ, ഈ നിർദേശം സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഉപേക്ഷിച്ചതായി അറിയിച്ചു. സംസ്ഥാന ധനകാര്യവകുപ്പ് സാമ്പത്തിക പരിമിതികൾ ചൂണ്ടിക്കാട്ടിയതാണ് പദ്ധതിഉപേക്ഷിക്കാൻ കാരണം.
ഗ്രേറ്റർ മൈസൂരു രൂപവത്കരിക്കുക എന്ന ആശയം ആദ്യമായി ഉയർന്നുവന്നത് 2008-ലാണ്. പൊതുജനങ്ങളുടെ ആവശ്യവും രാഷ്ട്രീയപിന്തുണയും വർധിച്ചുവരുന്ന സാഹചര്യത്തിൽ പദ്ധതി ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മൈസൂരുവിന്റെ ദ്രുതഗതിയിലുള്ള വളർച്ചയും ഔട്ടർ റിങ് റോഡിന് അപ്പുറത്തുള്ള റസിഡൻഷ്യൽ ഏരിയകളുടെ വികാസവും ലക്ഷ്യംകണ്ടായിരുന്നു പദ്ധതിക്ക് രൂപംനൽകിയത്.
ഇതേതുടർന്ന്, മൈസൂരു ജില്ലാഭരണകൂടം ഒരു സാധ്യതാപഠനം നടത്തി വിശദമായ റിപ്പോർട്ട് സംസ്ഥാനസർക്കാരിന് സമർപ്പിച്ചിരുന്നു. മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ (ഡിസി) ജി. ലക്ഷ്മികാന്ത് റെഡ്ഡിയാണ് സർക്കാരിന് പദ്ധതി സമർപ്പിച്ചത്. ചുറ്റുമുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾകൂടി ഉൾപ്പെടുത്തിയാൽ മൈസൂരുവിന്റെ ജനസംഖ്യ 13.30 ലക്ഷത്തിൽനിന്ന് 16.80 ലക്ഷമായി ഉയരുമായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
നിലവിൽ നഗരപരിധിക്ക് പുറത്തുള്ള ചാമുണ്ഡേശ്വരി മണ്ഡലത്തിലെ പുതുതായി വികസിപ്പിച്ച ലേഔട്ടുകളും നിർദിഷ്ട ഗ്രേറ്റർ മൈസൂരു സിറ്റി കോർപ്പറേഷന്റെ അധികാരപരിധിയിൽ കൊണ്ടുവരുമായിരുന്നു. ഇതോടെ വികസനത്തിന് കൂടുതൽ ഫണ്ടും അനുവദിക്കപ്പെടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]