സംസ്ഥാനത്ത് കീഴടങ്ങിയ ആറ് മാവോവാദികളെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ആരംഭിച്ചു

ബെംഗളൂരു : കർണാടകത്തിൽ കീഴടങ്ങിയ ആറു മാവോവാദികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ തുടങ്ങി.

ജനുവരി എട്ടിന് കീഴടങ്ങിയ ഇവരെ ബെംഗളൂവിലെ എൻ.ഐ.എ. യുടെ പ്രത്യേക കോടതി റിമാൻഡ് ചെയ്ത് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് അയച്ചിരുന്നു.

പോലീസ് ആവശ്യപ്പെട്ട പ്രകാരം കോടതി ഇവരെ ആറു ദിവസത്തേക്ക് ചോദ്യം ചെയ്യാനായി വിട്ടു നൽകുകയായിരുന്നു.

ചിക്കമഗളൂരു പോലീസാണ് ചോദ്യം ചെയ്യുന്നത്. ഇതിനായി ഇവരെ ബെംഗളൂരുവിൽനിന്ന് ചിക്കമഗളൂരുവിലെത്തിച്ചു.

രായ്ചൂരു സ്വദേശി മാരപ്പ അരോളി എന്ന ജയണ്ണ (48), തമിഴ്‌നാട് വെല്ലൂർ ആർകോട്ട് സ്വദേശി കെ.വസന്തൻ (രവി), വയനാട് തലപ്പുഴ മക്കിമല സ്വദേശി ജിഷ (36), ചിക്കമഗളൂരു മുദിഗെരെ സ്വദേശി വനജാക്ഷി (54), ദക്ഷിണ കന്നഡ ബെൽത്തങ്ങാടി സ്വദേശി സുന്ദരി കുഡ്‌ലൂരു (39), ചിക്കമഗളൂരു ശൃംഗേരി സ്വദേശി ലത മുന്ദഗാരു(42) എന്നിവരാണ് കീഴടങ്ങിയ മാവോവാദികൾ.

ചിക്കമഗളൂരുവിലെ കാട്ടിൽനിന്നും പുറത്തുവന്നായിരുന്നു കീഴടങ്ങൽ.

ഇവരുടെ പേരിൽ ഒട്ടേറെ കേസുകളുണ്ട്. ഇവർ കാട്ടിൽ ഒളിപ്പിച്ചുവെച്ച തോക്കുകൾ ഉൾപ്പെടെയുള്ള ആയുധശേഖരം പിന്നീട് പോലീസ് കണ്ടെടുത്തിരുന്നു.

മാവോവാദികളെ സമൂഹത്തിന്റെ മുഖ്യധാരാ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് കർണാടക സർക്കാർ രൂപം നൽകിയ പുനരധിവാസ പദ്ധതി മുൻനിർത്തിയാണ് ആറുപേരും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുമ്പിൽ കീഴടങ്ങിയത്. നിയമത്തിന് വിധേയമായുള്ള സഹായങ്ങൾ ഇവർക്ക് നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us