ഇനി ഓർമ്മ; എസ്.എം. കൃഷ്ണയ്ക്ക് നാടിന്റെ യാത്രാമൊഴി

മൈസൂരു : കർണാടക മുൻമുഖ്യമന്ത്രിയും മുൻ കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണയ്ക്ക് നാടിന്റെയാത്രാമൊഴി. ബുധനാഴ്ച വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ ജന്മനാടായ മാണ്ഡ്യ മദ്ദൂരുവിലെ സോഹനഹള്ളിയിലാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്.

ബെംഗളൂരുവിലെ സദാശിവനഗറിലെ വസതിയിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം ബുധനാഴ്ച രാവിലെ എട്ടിന് വിലാപയാത്രയായാണ് സോഹനഹള്ളിയിലെത്തിച്ചത്. ചെറുമകൻ അമർത്യ ഹെഗ്‌ഡെ ചിതയ്ക്ക് തീ കൊളുത്തി.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്ത്യകർമങ്ങൾ. സംസ്കാരച്ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് ആർ. അശോക, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, എച്ച്.ഡി. കുമാരസ്വാമി, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യൂരപ്പ, ബസവരാജ് ബൊമ്മെ, നിർമലാനന്ദനാഥസ്വാമി, പ്രധാനമഠങ്ങളിലെ മഠാധിപതികൾ, മന്ത്രിമാർ, എം.എൽ.എ.മാർ, എം.പി.മാർ, മുൻ എം.എൽ.എ.മാർ എന്നിവർ പങ്കെടുത്തു.

മാണ്ഡ്യ, രാമനഗര ജില്ലകളിൽ നിന്നുൾപ്പെടെ ഒട്ടേറെപ്പേർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. വിലാപയാത്രയ്ക്കിടെ സോമനഹള്ളി, കെങ്കേരി, രാമനഗര, ചന്നപട്ടണ തുടങ്ങിയ സ്ഥലങ്ങളിലും അന്തിമോപചാരമർപ്പിക്കാൻ ജനങ്ങൾ തടിച്ചുകൂടിയിരുന്നു.

ചൊവ്വാഴ്ച പുലർച്ചെയാണ് എസ്.എം. കൃഷ്ണ ബെംഗളൂരുവിലെ വസതിയിൽ അന്തരിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ബുധനാഴ്ച പൊതുഅവധിയും മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us