വിവാഹമോചിതയായ മകളെ ബാൻഡ് മേളത്തോടെ സ്വീകരിച്ച് പിതാവ്

കാണ്‍പൂര്‍: വിവാഹമോചനം നേടി പെണ്‍മക്കള്‍ വീട്ടിലേക്ക് മടങ്ങി വരുന്നത് മിക്കവാറും എല്ലാ മാതാപിതാക്കള്‍ക്കും സഹിക്കാനാകില്ല.

എങ്ങനെയെങ്കിലും ഭര്‍ത്താവിന്റെ വീട്ടില്‍ പിടിച്ചുനില്‍ക്കണമെന്നും അഡ്ജസ്റ്റ് ചെയ്യണമെന്നും ഒക്കെയുള്ള ഉപദേശങ്ങളായിരിക്കും മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍മക്കള്‍ക്ക് നല്‍കുന്നത്.

എന്നാല്‍, ഇവിടെ ഒരച്ഛന്‍ വിവാഹമോചനം നേടിയ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന വ്യത്യസ്തമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ അനില്‍ കുമാര്‍ എന്നയാളാണ് വിവാഹമോചിതയായ തന്റെ മകളെ ആഘോഷപൂര്‍വം വീട്ടിലേക്ക് സ്വീകരിച്ചത്.

ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയാണ് കുടുംബം യുവതിയെ വീട്ടിലേക്ക് ആനയിച്ചത്.

ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അനില്‍ കുമാറിന്റെ മകള്‍ ഉര്‍വി 2016ലാണ് ഒരു കമ്പ്യൂട്ടർ എഞ്ചിനീയറെ വിവാഹം കഴിച്ച്‌ ഡല്‍ഹിയിലേക്ക് മാറുന്നത്.

എന്നാല്‍, സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും എട്ട് വര്‍ഷത്തോളം അവളെ പീഡിപ്പിച്ചു എന്നാണ് പറയുന്നത്.

പിന്നാലെ അവള്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ കേസ് കൊടുത്തു.

ഇത് പിന്നീട് വിവാഹമോചനത്തില്‍ എത്തിച്ചേരുകയായിരുന്നു.

വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍ കുമാറും ഭാര്യയും വിവാഹമോചിതയായ മകളെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത് കാണാം.

മകളെ അവളുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിക്കുകയായിരുന്നു.

എത്ര ശ്രമിച്ചിട്ടും പീഡനം അവസാനിച്ചതേയില്ല.

അങ്ങനെ, മകളെ പറഞ്ഞയച്ച അതേ ആര്‍ഭാടത്തോടെ പിതാവ് അവളെ തിരികെ കൊണ്ടുവരികയായിരുന്നു.

വിവാഹസമയത്ത് മകള്‍ ധരിച്ചിരുന്ന ദുപ്പട്ട അയാള്‍ വാതിലില്‍ തൂക്കിവച്ചു’ എന്നും വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

ഭൂരിഭാഗം പേരും ആ അച്ഛനെയും കുടുംബത്തെയും അഭിനന്ദിച്ചു.

ഇതുപോലെയുള്ള അച്ഛന്മാരാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടത് എന്നായിരുന്നു അവരുടെ അഭിപ്രായം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us