പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ മാറ്റം

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ബി.ജെ.പി സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയില്‍ മാറ്റം.

ശനിയാഴ്ച രാവിലെ മുതല്‍ രാത്രി വരെ ബെംഗളൂരു നഗരത്തിലെ 17 നിയമസഭ മണ്ഡലങ്ങളില്‍ നടത്താനിരുന്ന 36.6 കിലോമീറ്റര്‍ റോഡ് ഷോ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് രണ്ടു ദിവസത്തേക്ക് മാറ്റി. പുതിയ ഷെഡ്യുള്‍ പ്രകാരം ശനി, ഞായര്‍ ദിവസങ്ങളിലായാണ് റോഡ് ഷോ നടക്കുക.

‘നമ്മുടെ ബെംഗളൂരു, നമ്മുടെ അഭിമാനം’ എന്ന തലക്കെട്ടിലാണ് മെഗാ റോഡ് ഷോ സംഘടിപ്പിക്കുന്നതെന്ന് ബി.ജെ.പി കര്‍ണാടക തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ ശോഭ കരന്ദ്‍ലാജെ പറഞ്ഞു. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ശനിയാഴ്ച രാവിലെ 10ന് ന്യൂ തിപ്പസാന്ദ്രയിലെ കെംപഗൗഡ പ്രതിമക്ക് സമീപത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഉച്ചക്ക് 1.30ന് ബ്രിഗേഡ് റോഡിലെ ന്യൂ വാര്‍ മെമോറിയലില്‍ സമാപിക്കും. ഞായറാഴ്ച ഇവിടെ നിന്ന് പുനരാരംഭിച്ച്‌ വൈകീട്ടോടെ മല്ലേശ്വരത്തെ സാങ്കി റോഡില്‍ സമാപിക്കും. റോഡ് ഷോ നഗരത്തിന്റെ പ്രധാന പാതകളിലൂടെ കടന്നുപോകുന്നതിനാല്‍ ഈ മേഖലകളില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. രണ്ടു ദിവസങ്ങളിലായി 18 മണ്ഡലങ്ങളിലാണ് ബെംഗളൂരുവിൽ പ്രധാനമന്ത്രി പ്രചാരണം നയിക്കുക.

തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന അവസാന പ്രചാരണ പരിപാടിയാണ് വെള്ളിയാഴ്ച മുതല്‍ നടക്കുക. ഇതിന്റെ ഭാഗമായാണ് ബംഗളൂരുവിലെ റോഡ് ഷോ. വെള്ളിയാഴ്ച ബെള്ളാരിയിലും തുമകൂരുവിലും റാലികളില്‍ പങ്കെടുക്കുന്ന മോദി ശനിയാഴ്ച രാവിലെ ബംഗളൂരുവിലും വൈകീട്ട് ബാഗല്‍കോട്ടിലെ ബദാമിയിലും ഹാവേരിയിലുമെത്തും. ഞായറാഴ്ച രാവിലെ ബംഗളൂരുവില്‍ തിരിച്ചെത്തുന്ന മോദി വൈകീട്ട് ശിവമൊഗ്ഗ റൂറല്‍, നഞ്ചന്‍ഗുഡ് എന്നിവിടങ്ങളില്‍ റാലി നയിക്കും. നഞ്ചന്‍ഗുഡിലെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ പൂജയോടെ മോദി പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us