ഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്നെ മുഖ്യമന്ത്രി പദവിയിലെത്തുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനായി മുൻ കെ.പി.സി.സി അധ്യക്ഷന്മാരെയും വർക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു.
കെ. മുരളീധരൻ, വി.എം. സുധീരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ തുടങ്ങിയ പ്രമുഖ നേതാക്കളിൽ നിന്ന് ഹൈക്കമാൻഡ് അഭിപ്രായം തേടിയിട്ടുണ്ട്. നിയമസഭാ കക്ഷിയിലെ 63 എം.എൽ.എമാരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും.
മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടാൽ കെ.സി. വേണുഗോപാൽ കണ്ണൂരിലെ ഇരിക്കൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനാണ് സാധ്യത. ഇരിക്കൂറിൽ നിന്ന് വിജയിച്ച സജീവ് ജോസഫ് എം.എൽ.എ സ്ഥാനം രാജിവെച്ച് വേണുഗോപാലിന് വഴിമാറിക്കൊടുത്തേക്കും. കണ്ണൂർ സ്വദേശിയായ കെ.സിക്ക് സുരക്ഷിതമായ മണ്ഡലം എന്ന നിലയിലാണ് ഇരിക്കൂർ പരിഗണിക്കുന്നത്.
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്നലെ രാത്രി വിഷയത്തിൽ വിശദമായ ചർച്ചകൾ നടത്തിയിരുന്നു. സോണിയാ ഗാന്ധിയുമായുള്ള ഔപചാരിക ചർച്ചകൾ കൂടി കഴിഞ്ഞാൽ പ്രഖ്യാപനമുണ്ടാകും. ഉപമുഖ്യമന്ത്രി പദം നിലവിൽ പരിഗണനയിലില്ലെങ്കിലും മറ്റ് പ്രമുഖ നേതാക്കളെ പ്രധാന വകുപ്പുകൾ നൽകി ഒപ്പം നിർത്താനാണ് ഹൈക്കമാൻഡ് നീക്കം. ഘടകകക്ഷികൾക്ക് തീരുമാനത്തിൽ വലിയ എതിർപ്പുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. തീരുമാനം അംഗീകരിച്ചാൽ 17 വർഷങ്ങൾക്ക് ശേഷമുള്ള കെ.സി. വേണുഗോപാലിന്റെ ശക്തമായ തിരിച്ചുവരവാകും ഇത്.
