ബെംഗളൂരു: ഐടി നഗരത്തിലെ മെട്രോ യാത്രക്കാർക്ക് ഏറെ ആശ്വാസമേകുന്ന വാർത്തയുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). നമ്മ മെട്രോയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പിങ്ക് ലൈനിന്റെ ആദ്യ ഘട്ടം ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ ഏകദേശം തീരുമാനമായി. എല്ലാം ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോയാൽ ഓഗസ്റ്റിൽ ഈ റൂട്ടിൽ സർവീസ് ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിഎംആർസിഎൽ അധികൃതർ . ഈ സുപ്രധാന പദ്ധതിയുടെ എലിവേറ്റഡ് റൂട്ടിൽ മെട്രോ ട്രെയിനുകളുടെ സർവീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ നിലവിൽ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയായിവരികയാണ്.
പദ്ധതിയുടെ ഭാഗമായി പിങ്ക് ലൈൻ റൂട്ടിൽ സർവീസ് നടത്തുന്ന മെട്രോ ട്രെയിനുകൾക്ക് ഔദ്യോഗിക ‘സ്പീഡ് സർട്ടിഫിക്കറ്റ്’ ഇതിനകം തന്നെ ലഭ്യമായിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഗവേഷണ രൂപകൽപ്പനയും നിലവാര സംഘടനയും (ആർഡിഎസ്ഒ) ആണ് സുപ്രധാനമായ ഈ സുരക്ഷാ സർട്ടിഫിക്കറ്റ് നൽകിയത്. ഇതോടെ വേഗത നിയന്ത്രണങ്ങളില്ലാതെ പരമാവധി 90 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുന്നതിന് ട്രെയിനുകൾക്ക് പച്ചക്കൊടി ലഭിച്ചു. കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിൽ ഈ റൂട്ടിൽ നടത്തിയ പരീക്ഷണ ഓട്ടങ്ങൾ പൂർണ്ണമായും വിജയകരമായിരുന്നു. മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ (സിഎംആർഎസ്) അന്തിമ അനുമതിക്കും അവലോകനത്തിനുമായി ബിഎംആർസിഎൽ ഉദ്യോഗസ്ഥർ രേഖകൾ തയ്യാറാക്കി വരികയാണ്.
ആദ്യ ഘട്ടത്തിൽ കലേന അഗ്രഹാര മുതൽ തവരെകെരെ വരെയുള്ള പാതയാണ് യാത്രക്കാർക്കായി തുറന്നു നൽകുക. കലേന അഗ്രഹാര മുതൽ നാഗവാര വരെയുള്ള 21.25 കിലോമീറ്റർ നീളമുള്ള പിങ്ക് ലൈനിൽ ആകെ 18 മെട്രോ സ്റ്റേഷനുകളാണുള്ളത്. ഇതിൽ 12 എണ്ണം ഭൂഗർഭ സ്റ്റേഷനുകളും ആറെണ്ണം എലിവേറ്റഡ് സ്റ്റേഷനുകളുമാണ്. ഇതിൽ കലേന അഗ്രഹാര മുതൽ തവരേക്കരെ വരെയുള്ള 7.5 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് ലൈനാണ് ഓഗസ്റ്റ് 15 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. കലേന അഗ്രഹാര, ഗോട്ടിഗെരെ, ഹുളിമാവു, ഐഐഎംബി, ജെപി നഗർ നാലാം ഘട്ടം, തവരേക്കരെ എന്നിവയുൾപ്പെടെ ആറ് സ്റ്റേഷനുകളാണ് ഈ ആദ്യ ഘട്ട പരിധിയിൽ വരുന്നത്. ഇതിൽ ജയദേവ ആശുപത്രിയിലെ ഇന്റർചേഞ്ച് സ്റ്റേഷൻ യാത്രക്കാർക്ക് ഒരു ലൈനിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തിൽ മാറുന്നതിന് വലിയ രീതിയിൽ സഹായകരമാകും.
