ചെന്നൈ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ ഇന്ത്യയിൽ ആദ്യമായി ഡ്രോൺ പട്രോളിങ് സംവിധാനം ഏർപ്പെടുത്തുമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് പ്രഖ്യാപിച്ചു. ടിവികെ സർക്കാർ അധികാരത്തിൽ വന്നയുടൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിയായ ‘സിങ്കപ്പെൺ ടാസ്ക് ഫോഴ്സി’ന്റെ ഉദ്ഘാടനം ചെന്നൈയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഇതോടെ സർക്കാർ യാഥാർഥ്യമാക്കിയിരിക്കുന്നത്.
സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളുടെയെല്ലാം പിന്നിൽ ലഹരിക്കടത്താണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലഹരിയെന്ന വിപത്തിനെ സംസ്ഥാനത്തു നിന്നു പൂർണ്ണമായി തുടച്ചു നീക്കും. സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെയും ഒട്ടും ഭയമില്ലാതെയും ജീവിക്കാവുന്ന മികച്ചതൊരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വനിതകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉടനടി കർശനമായ നടപടിയുണ്ടാകുമെന്നും കുറ്റവാളികൾക്ക് കഠിന ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
താൻ തന്നെ അഭിനയിച്ച ബിഗിൽ, മെർസൽ തുടങ്ങിയ ജനപ്രിയ സിനിമകളിലെ ഗാനങ്ങളുടെ അകമ്പടിയോടെയാണ് ചെന്നൈയിൽ വെച്ച് പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങുകൾ നടന്നത്. ചടങ്ങിൽ വെച്ച് ‘സിങ്കപ്പെൺ’ പദ്ധതിയുടെ ഔദ്യോഗിക ലോഗോ ടാസ്ക് ഫോഴ്സ് മേധാവി കെ.ഭവാനീശ്വരിക്കു കൈമാറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സേനയ്ക്കായി പുതുതായി അനുവദിച്ച പട്രോൾ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച വിജയ്, തുടർന്ന് പട്രോൾ വാഹനം സ്വയം ഓടിച്ചാണ് ഉദ്ഘാടന ചടങ്ങുകൾക്ക് ആവേശം പകർന്നത്.
ആദ്യഘട്ടത്തിൽ 354 കോടി രൂപയാണ് ഈ സുരക്ഷാ പദ്ധതിക്കായി തമിഴ്നാട് സർക്കാർ നീക്കിവച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ പദ്ധതി കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ടാസ്ക് ഫോഴ്സിലേക്ക് 2500 പേരെക്കൂടി പുതുതായി നിയമിക്കുമെന്നും സർക്കാർ അറിയിച്ചു.
ചെന്നൈ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ഫ്ലവർ ബസാർ, വാഷർമാൻപെട്ട്, പുളിയന്തോപ്പ്, അഡയാർ, ടി നഗർ, സെന്റ് തോമസ് മൗണ്ട്, അണ്ണാ നഗർ, കൊളത്തൂർ, കോയമ്പേട്, ട്രിപ്ലിക്കേൻ, മൈലാപ്പൂർ, കിൽപോക് എന്നീ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ടാസ്ക് ഫോഴ്സ് സംഘം ആദ്യഘട്ടത്തിൽ നിരീക്ഷണം നടത്തുന്നത്. സുഗമമായ പ്രവർത്തനങ്ങൾക്കായി ഓരോ മേഖലയിലെയും സുരക്ഷാ സംഘങ്ങളുടെ പൂർണ്ണമായ മേൽനോട്ട ചുമതല അസിസ്റ്റന്റ് കമ്മിഷണർമാർക്ക് (AC) വീതിച്ചു നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]