ബെംഗളൂരു: കർണാടകയിലെ ദാവൺഗരെ ജില്ലയിലുള്ള ചന്നഗിരി താലൂക്കിൽ 41-കാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം പത്തുപേരെ ബസവപട്ടണ പോലീസ് അറസ്റ്റ് ചെയ്തു. ജൂൺ 3-ന് രാത്രി നടന്ന സംഭവം, പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ വാട്സാപ്പിൽ പ്രചരിപ്പിച്ചതോടെയാണ് പുറത്തറിഞ്ഞത്.
ചന്നഗിരി സ്വദേശികളായ ചതകി നാഗരാജ്, ഇസ്ത്രി നാഗരാജ്, മധു, അർജുന, ബസവന്ത്, കുന്തൂര മാരുതി, മനു, ജോഗി സുനില, പ്രദീപ് എന്നിവരും ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയുമാണ് പിടിയിലായത്. ഇവരിൽ ഭൂരിഭാഗം പേരും 19-നും 30-നും ഇടയിൽ പ്രായമുള്ളവരാണ്. പ്രതികളുടെ ബൈക്കും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
ദിവസക്കൂലി തൊഴിലാളിയായ യുവതി, മദ്യപാനിയായ ഭർത്താവുമായി വഴക്കിട്ട് ജൂൺ 3-ന് രാത്രി സ്വന്തം നാട്ടിലേക്ക് നടന്നുപോകുകയായിരുന്നു. വഴിമധ്യേ ബൈക്കിലെത്തിയ പ്രതികൾ, വീട്ടിലാക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൂടെക്കൂട്ടി. തുടർന്ന് മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം തോട്ടത്തിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ഉണർന്ന യുവതി തിരികെ വീട്ടിലെത്തിയെങ്കിലും അന്ന് രാത്രി യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നില്ല.
എന്നാൽ, പീഡനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പ്രതികൾ മൊബൈൽ ഫോണുകൾ വഴി പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമം, അപകീർത്തികരമായ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. ദാവൺഗരെ എസ്‌പി എച്ച്.ടി. ശേഖറിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം ഊർജിതമാക്കി.
