പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

ബെംഗളൂരു: നമ്മ മെട്രോ ട്രെയിനുകൾക്കുള്ളിൽ സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ മൊബൈൽ ഫോൺ സ്പീക്കറിലിട്ട് പാട്ട് കേൾക്കുന്നവർക്കും വീഡിയോ കാണുന്നവർക്കും ഇനി കനത്ത തിരിച്ചടി. ഇത്തരക്കാരിൽ നിന്നും ഈടാക്കുന്ന പിഴത്തുക 500 രൂപയിൽ നിന്നും അഞ്ചിരട്ടിയായി വർദ്ധിപ്പിച്ചു. പുതുക്കിയ നിയമപ്രകാരം ഇനി മുതൽ 2,500 രൂപ വരെ പിഴ നൽകേണ്ടി വരും. 2026-ലെ ജൻ വിശ്വാസ് ഭേദഗതി നിയമത്തിലൂടെ, മെട്രോ റെയിൽവേ (ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്) ആക്ടിൽ വരുത്തിയ മാറ്റങ്ങളെ തുടർന്നാണ് ജൂൺ 19 മുതൽ പുതിയ പിഴത്തുക നിലവിൽ വന്നത്.

 

ബെംഗളൂരു മെട്രോയ്ക്ക് (BMRCL) പുറമെ രാജ്യത്തുടനീളമുള്ള എല്ലാ മെട്രോ സർവീസുകൾക്കും ഈ നിയമം ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുക, ഒച്ചവെക്കുക, ചീത്തവിളിക്കുക, തുപ്പുക, ട്രെയിനിന്റെ തറയിൽ ഇരിക്കുക, പൊതുമുതൽ നശിപ്പിക്കുക, അശ്ലീലമായി പെരുമാറുക എന്നിവയെല്ലാം ഈ പിഴയുടെ പരിധിയിൽ വരും.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

 

57,000 പേർക്ക് മുന്നറിയിപ്പ്

മെട്രോയ്ക്കുള്ളിൽ മൊബൈൽ ഫോണുകൾ ഉച്ചത്തിൽ ഉപയോഗിക്കുന്നതിനെതിരെ പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ നടപടി. 2025-26 കാലയളവിൽ മാത്രം ട്രെയിനുകളിൽ ഉച്ചത്തിൽ ഓഡിയോയോ വീഡിയോയോ പ്ലേ ചെയ്ത 57,000-ത്തോളം യാത്രക്കാർക്ക് സുരക്ഷാ ജീവനക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. മുൻപ് 500 രൂപ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും ഭൂരിഭാഗം പേർക്കും താക്കീത് നൽകി വിട്ടയക്കുകയായിരുന്നു പതിവ്. ഇതേ കാലയളവിൽ മെട്രോയ്ക്കുള്ളിൽ വിലക്ക് ലംഘിച്ച് ഭക്ഷണം കഴിച്ച 1,900-ലധികം യാത്രക്കാരെയും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

 

മറ്റ് നിയമലംഘനങ്ങൾക്കും കനത്ത പിഴ

യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്നതിന് പുറമെ മറ്റ് ഗുരുതര നിയമലംഘനങ്ങൾക്കും പിഴത്തുക കുത്തനെ കൂട്ടിയിട്ടുണ്ട്. മെട്രോ പരിസരത്ത് പോസ്റ്ററുകൾ പതിക്കുന്നതിനും പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതിനും ഇനി മുതൽ 10,000 രൂപ വരെ പിഴ ഈടാക്കും. മുൻപ് ഇതിന് ആറ് മാസം തടവോ 1,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടു കൂടിയോ ആയിരുന്നു ശിക്ഷ.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

അനുമതിയില്ലാത്ത ഇടങ്ങളിൽ പ്രവേശിക്കുന്നതിനും ട്രാക്കിൽ അതിക്രമിച്ചു കയറുന്നതിനും ഉള്ള പിഴ 250 രൂപയിൽ നിന്നും 5,000 രൂപയായി ഉയർത്തി. ട്രാക്കിലിറങ്ങി ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയാൽ പിഴ 25,000 രൂപ വരെയാകും. വ്യാജ ടിക്കറ്റ് ഉപയോഗിക്കുന്നതിനും പൊതുവിവരങ്ങൾ രേഖപ്പെടുത്തിയ ബോർഡുകൾ നശിപ്പിക്കുന്നതിനും 25,000 രൂപ വരെയാണ് പുതിയ പിഴയെന്ന് ബി.എം.ആർ.സി.എൽ ചീഫ് പി.ആർ.ഒ ബി.എൽ യശ്വന്ത് ചവാൻ അറിയിച്ചു.

ബി.എം.ടി.സി ബസുകളിൽ നിയമമില്ലാതെ കണ്ടക്ടർമാർ

മെട്രോയിൽ കർശന നടപടികൾ സ്വീകരിക്കുമ്പോൾ, ബെംഗളൂരുവിലെ പൊതുഗതാഗത ബസുകളായ ബി.എം.ടി.സിയിൽ ഇത്തരം ശല്യങ്ങൾ തടയാൻ ജീവനക്കാർക്ക് നിയമപരമായ അധികാരം ലഭിച്ചിട്ടില്ല. ബസുകളിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ കണ്ടക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും, യാത്രക്കാരെ ഉപദേശിക്കാനും അനുസരിച്ചില്ലെങ്കിൽ ബസിൽ നിന്ന് ഇറക്കിവിടാനും മാത്രമേ അവർക്ക് സാധിക്കൂ. പിഴ ഈടാക്കാൻ നിയമമില്ലാത്തതിനാൽ ബസുകളിലെ ഫോൺ ശല്യം ഇപ്പോഴും തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts