ക്ലാസ് മുറിയിൽ തല ഉയർത്തി നോക്കിയതിന് അഞ്ചുവയസുകാരനായ നഴ്സറി വിദ്യാർത്ഥിയെ ക്ലാസ് മോണിറ്റർ ക്രൂരമായി മർദിച്ചു. ലഖ്നൗവിലെ എ.എൽ.എസ് അക്കാദമിയിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ക്ലാസ് മുറിയിലെ സിസിടിവി ക്യാമറയിലാണ് എട്ടു മിനിറ്റോളം നീണ്ടുനിന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. മർദനമേറ്റ കുട്ടിയുടെ മുഖത്ത് ഗുരുതരമായ പരിക്കുകളുണ്ട്.
പത്തു മിനിറ്റോളം ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളിൽ അധ്യാപിക പതിനെട്ടോളം കുട്ടികളുള്ള ക്ലാസ് മുറിയിൽ നിൽക്കുന്നത് കാണാം. തുടർന്ന് കുട്ടികളോട് ഡെസ്കിൽ തല താഴ്ത്തിയിരിക്കാൻ നിർദേശിച്ച അധ്യാപിക, കുട്ടികളെ നിരീക്ഷിക്കാൻ ക്ലാസ് മോണിറ്ററെ ചുമതലപ്പെടുത്തി പുറത്തേക്ക് പോയി. അധ്യാപിക പോയതിന് പിന്നാലെ തലയുയർത്താൻ ശ്രമിച്ച സഹപാഠികളെ മോണിറ്ററായ പെൺകുട്ടി അടിക്കാൻ തുടങ്ങി. ഇതിനിടെയാണ് മർദനത്തിനിരയായ അഞ്ചുവയസുകാരൻ തലയുയർത്തിയത്.
ഉടൻ തന്നെ കുട്ടിയുടെ അടുത്തെത്തിയ മോണിറ്റർ മുഖത്ത് നാലിലധികം തവണ അടിക്കുകയും നിർബന്ധിച്ച് തല താഴ്ത്തിവെപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടി വേദനകൊണ്ട് കരഞ്ഞ് തലയുയർത്തിയപ്പോൾ വീണ്ടും മർദിച്ചു. ഭയന്നുപോയ കുട്ടി ക്ലാസ് മുറിയുടെ പുറത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും മോണിറ്റർ കുട്ടിയെ തടയുകയും തിരികെ ക്ലാസിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് വാതിൽ ഉള്ളിൽനിന്ന് പൂട്ടുകയും ചെയ്തു. തുടർന്ന് രണ്ടാമത്തെ വാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ വീണ്ടും തല്ലി സീറ്റിലേക്ക് കൊണ്ടുപോയി. കുട്ടി സീറ്റിലിരിക്കുമ്പോഴും ക്രൂരമായ മർദനം തുടർന്നു. സഹപാഠികൾ ഭയന്ന് തല താഴ്ത്തിയിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പത്തു മിനിറ്റിനുശേഷം അധ്യാപിക മടങ്ങിയെത്തി വാതിലിൽ തട്ടിയപ്പോഴാണ് മോണിറ്റർ വാതിൽ തുറന്നത്. ഉടൻ തന്നെ കുട്ടി ഓടിച്ചെന്ന് അധ്യാപികയോട് പരാതി പറയുകയായിരുന്നു. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ മുഖത്തെ നീരും പരിക്കുകളും കണ്ട് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ സ്കൂളിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് മോണിറ്ററായ കുട്ടിയെ സ്കൂളിൽ നിന്നും പുറത്താക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]