ബെംഗളൂരു: വിവാഹാലോചന നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ സഹോദരൻ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച നാലാം വർഷ നിയമ വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ 48 മണിക്കൂറിലധികം ജീവനായി പോരാടിയ ശേഷമാണ് യുവതി മരണമടഞ്ഞത്. ബെംഗളൂരു എച്ച്.എ.എൽ റോഡിലെ കോടിഹള്ളിയിൽ ജൂലൈ 13-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അമൃത (22) എന്ന യുവതിയാണ് ജൂലൈ 15 വൈകുന്നേരത്തോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല.
പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, കൊല്ലപ്പെട്ട അമൃതയും പ്രതിയായ ധനുഷും ഇയാളുടെ അനിയൻ സൂര്യയും ഒരേ നാട്ടുകാരാണ്. രണ്ട് കുടുംബങ്ങളും ഒരേ ആത്മീയ കൂട്ടായ്മകളിൽ പങ്കെടുത്തിരുന്നതിലൂടെയാണ് പരസ്പരം പരിചയപ്പെടുന്നത്. ഇത് പിന്നീട് അമൃതയും ധനുഷും തമ്മിലുള്ള അടുത്ത സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറി. എന്നാൽ, ധനുഷ് തന്റെ മുൻകാല ജീവിതത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ മറച്ചുവെച്ചതായി അമൃത കണ്ടെത്തിയതോടെയാണ് ബന്ധത്തിൽ വിള്ളൽ വീണത്. ധനുഷ് നേരത്തെ വിവാഹിതനും വിവാഹമോചിതനുമാണെന്നും അയാൾക്ക് ഒരു കുട്ടിയുണ്ടെന്നുമുള്ള വിവരമാണ് അമൃത അറിഞ്ഞത്. താൻ ചതിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ യുവതി ധനുഷുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കുകയും ഇയാളിൽ നിന്ന് അകലം പാലിക്കുകയും ചെയ്തു.
തന്റെ സഹോദരന്റെ പ്രണയം നിരസിച്ചതിൽ കടുത്ത അമർഷത്തിലായിരുന്ന അനിയൻ സൂര്യ, പ്രണയം വേണ്ടെന്ന് വെച്ചാൽ അമൃതയെ വെറുതെ വിടില്ലെന്ന് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നതായി പോലീസ് പറഞ്ഞു. തുടർന്ന് ജൂലൈ 13 വൈകുന്നേരം 4.30 ഓടെ അമൃതയുടെ വീട്ടിലെത്തിയ സൂര്യ അവിടെവെച്ച് തർക്കത്തിൽ ഏർപ്പെടുകയും, കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അമൃതയുടെ നെഞ്ചിലും മുതുകിലും ക്രൂരമായി കുത്തുകയുമായിരുന്നു. ആക്രമണത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സൂര്യയെ നാട്ടുകാരാണ് പിടികൂടിയത്. ഉടൻ തന്നെ കുടുംബാംഗങ്ങൾ അമൃതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു ദിവസത്തിന് ശേഷം മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ജെ.ബി നഗർ പോലീസ് ധനുഷിനും സൂര്യയ്ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.
