ക്രിസ്മസ് സീസൺ, യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികൾ 

ബെംഗളൂരു: ക്രിസ്മസ് സീസണിൽ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ കൊള്ളയടിച്ച്‌ വിമാന കമ്പനികൾ.

സാധാരണക്കാരുടെ കീശ കാലിയാക്കുന്ന നിരക്ക് വര്‍ധനയാണ് നടപ്പാക്കിയിരിക്കുന്നത്. ഡിസംബര്‍ 15നു ശേഷം നിലവിലുള്ളതിന്റെ ഇരട്ടിയായി വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയത് യാത്രക്കാര്‍ക്ക് തിരിച്ചടിയായിരിക്കയാണ്. സ്വകാര്യ ബസുകളിലെ വന്‍കൊള്ളയില്‍ നിന്ന് ആശ്വാസം തേടി അവസാന നിമിഷം വിമാനമാര്‍ഗം യാത്രയ്ക്കൊരുങ്ങിയവര്‍ നിരാശരായി.

ഇന്നത്തെ നിരക്ക് അനുസരിച്ച്‌ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്താന്‍ 4889 രൂപ നിരക്കില്‍ നാലംഗ കുടുംബത്തിന് 20,000 രൂപയില്‍ താഴെ മാത്രം മതി. എന്നാല്‍ ക്രിസ്മസ് സീസണിലാണ് യാത്രയെങ്കില്‍ ബുക്കിങ് നിരക്കു തുടങ്ങുന്നതു തന്നെ 9889 രൂപ മുതലാണ്. അതായത് നാലംഗ കുടുംബം യാത്രാചെലവുകള്‍ക്കു മാത്രമായി 40,000 രൂപയെങ്കിലും വേണ്ടി വരും.

ബസ് കമ്പനികളെ പോലെതന്നെ തിരക്കുനോക്കി യാത്രക്കാരെ കൊള്ളയടിക്കുകയാണു വിമാന കമ്പനികളും. സമാന അവസ്ഥയാണു ചെന്നൈയില്‍നിന്നും ബെംഗളൂരുവിൽ നിന്നും കേരളത്തിലെ വിവിധയിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളും.

ഡിസംബര്‍ 23ന് മുംബൈയില്‍നിന്നു കൊച്ചിയിലേക്ക് നോണ്‍ സ്റ്റോപ് വിമാനങ്ങളില്‍ 26,000 രൂപ മുതല്‍ 31,000 രൂപ വരെയാണ് ഈടാക്കുന്നത്. ഇതനുസരിച്ച്‌ നാലുപേര്‍ അടങ്ങുന്ന കുടുംബത്തിന് ഒരു ദിശയിലേക്ക് ലക്ഷത്തിലേറെ രൂപയാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us