ശ്രീലങ്കൻ ആഭ്യന്തരയുദ്ധകാലത്ത് കാണാതായ സാധാരണക്കാരുടേതെന്ന് കരുതുന്ന ഭീകരമായ കൂട്ടക്കുഴിമാടം ജാഫ്നയ്ക്ക് സമീപമുള്ള ചെമ്മണിയിൽ കണ്ടെത്തി. കുഞ്ഞുങ്ങളുടേയും കുട്ടികളുടേയും ഉൾപ്പെടെ 582 അസ്ഥികൂടങ്ങളാണ് ഇവിടെനിന്ന് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ശ്രീലങ്കൻ സൈന്യവും എൽ.ടി.ടി.ഇയും തമ്മിൽ നടന്ന രൂക്ഷമായ ആഭ്യന്തരയുദ്ധത്തിനിടെ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്ത തമിഴ് വംശജരായ സാധാരണക്കാരുടെ മൃതദേഹാവശിഷ്ടങ്ങളാണിതെന്നാണ് പ്രാഥമിക നിഗമനം. അന്താരാഷ്ട്ര മാധ്യമങ്ങളായ ‘ദി ടെലിഗ്രാഫ്’, ‘അൽ ജസീറ’ എന്നിവയാണ് നടുക്കുന്ന ഈ വാർത്ത പുറത്തുവിട്ടത്.
മൃതദേഹാവശിഷ്ടങ്ങൾക്ക് പുറമെ കുഞ്ഞുങ്ങളുടെ കളിക്കോപ്പുകൾ, പാൽക്കുപ്പികൾ, സ്കൂൾ ബാഗുകൾ, ചെരുപ്പുകൾ, വളകൾ എന്നിവയും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇരുകൈകളും നെഞ്ചോട് ചേർത്ത് വരിഞ്ഞുമുറുക്കി കെട്ടിയ നിലയിലുള്ള അസ്ഥികൂടവും ഇതിൽപ്പെടുന്നു. കഴിഞ്ഞവർഷവും ഇതേ സ്ഥലത്തുനിന്ന് 240 അസ്ഥികൂടങ്ങൾ കണ്ടെത്തിയിരുന്നു. 1995 മുതൽ യുദ്ധം അവസാനിക്കുന്നതുവരെ ശ്രീലങ്കൻ സൈന്യത്തിന്റെ പൂർണ അധീനതയിലായിരുന്ന ചെമ്മണിയിൽ തമിഴ് വംശജരെ സൈന്യം കൂട്ടക്കൊല ചെയ്ത് കുഴിച്ചുമൂടിയെന്ന ആരോപണം നേരത്തെതന്നെ ശക്തമായിരുന്നു.
1998-ൽ ഒരു സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട ശ്രീലങ്കൻ സൈനികനാണ് ഈ പ്രദേശത്തെ ക്രൂരതയെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. സൈന്യത്തിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന 300 മുതൽ 400 വരെ തമിഴരെ വധിച്ചശേഷം ചെമ്മണിയിൽ കുഴിച്ചുമൂടിയെന്നായിരുന്നു ഇയാളുടെ മൊഴി. തുടർന്ന് 1999-ൽ നടത്തിയ ഖനനത്തിൽ 15 അസ്ഥികൂടങ്ങൾ കണ്ടെത്തിയെങ്കിലും ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാട്ടി സർക്കാർ അന്വേഷണം നിർത്തിവെച്ചു. എന്നാൽ മാസങ്ങൾക്ക് മുൻപ് ശ്മശാനത്തിന് സമീപം നടന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ വീണ്ടും അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണ് ഖനനം പുനരാരംഭിച്ചത്. നിലവിൽ ശ്രീലങ്കൻ സർക്കാർ അനുവദിച്ച 62 ലക്ഷം രൂപ ചെലവഴിച്ചാണ് ഖനന നടപടികൾ പുരോഗമിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]