വായ്പ അടവ് മുടങ്ങി ; യുവതികളെ നഗ്നയാക്കി മർദ്ദിച്ചു

ബെംഗളൂരു: പലിശയ്ക്ക് വാങ്ങിയ തുകയുടെ തിരിച്ചടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ യുവതികളെ നടുറോഡില്‍ വിവസ്ത്രയാക്കി മര്‍ദിച്ചു.

സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ രാമകൃഷ്ണ റെഡ്ഡി, സുനില്‍കുമാര്‍ എന്നിവരെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അതേസമയം, മൂന്നാം പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. ആനേക്കല്‍ താലൂക്കിലെ ദൊഡ്ഡബൊമ്മസാന്ദ്രയിലാണ് സംഭവം.

ആക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് നടപടി വൈകിയതിലും പ്രതിഷേധം ശക്തമാണ്. ഇരകളിലൊരാള്‍ മക്കളുടെ വിദ്യാഭ്യാസത്തിനായി 30 ശതമാനം പലിശ നിരക്കില്‍ പ്രതികളിലൊരാളായ രാമകൃഷ്ണ റെഡ്ഡിയില്‍ നിന്നും ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ തിരിച്ചടവ് മുടങ്ങി.

ഇതോടെ തങ്ങളുടെ മുഴുവന്‍ പണവും ഒറ്റയടിക്ക് തരിച്ചടയ്ക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കുടുംബം തങ്ങളുടെ ഭൂമി വിറ്റ് പണം തരാമെന്ന് പ്രതികളെ അറിയിച്ചു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ പ്രതികള്‍ യുവതികളെ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരകള്‍ സര്‍ജാപൂര്‍ പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നു. എന്നാല്‍, ഇന്‍സ്‌പെക്ടര്‍ രാഘവേന്ദ്ര ഇംബ്രാപൂര്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല.

പ്രതികളുമായി ഒത്തുതീര്‍പ്പിനായി ചര്‍ച്ച നടത്താന്‍ ഇന്‍സ്‌പെക്ടര്‍ ഇരകളോട് ആവശ്യപ്പെട്ടു. ഇതിനിടെ, ആക്രമണ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിന്നാലെ പോലീസ് നടപടിയില്‍ ജനരോഷവും ശക്തമായി. ഒടുവില്‍ പോലീസുകാര്‍ ഇരകളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചൊവ്വാഴ്ച രാത്രി പരാതി സ്വീകരിക്കുകയാണ് ഉണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us