നഗരത്തിലെ സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികൾക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഒരാഴ്ചക്കിടെ മരിച്ചത് രണ്ട് രോഗികൾ!

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികൾക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഒരാഴ്ചക്കിടെ മരിച്ചത് രണ്ട് രോഗികൾ. കഴിഞ്ഞ ദിവസം പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് കോവിഡ് ബാധിച്ച 51-വയസ്സുള്ള തയ്യൽക്കാരൻ വിക്ടോറിയ ആശുപത്രിക്കു മുന്നിൽ ആംബുലൻസിൽ മരിച്ചു.

ബെംഗളൂരു കോർപ്പറേഷന്റെ റിപ്പോർട്ട് ലഭിച്ചില്ലെന്ന കാരണത്താലായിരുന്നു ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചത്. കഴിഞ്ഞ ഞായറാഴ്ച 18-ഓളം ആശുപത്രികൾ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് 52-കാരൻ ബൗറിങ് ആശുപത്രിയിൽ മരിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാഗഡി റോഡ് ചൊരുൾപാളയ സ്വദേശിയായ തയ്യൽക്കാരന് പനിയും ജലദോഷവും ഉണ്ടായിരുന്നതിനെത്തുടർന്ന് സ്വകാര്യലാബിൽ സ്രവം പരിശോധനയ്ക്കു കൊടുത്തത്. കോവിഡ് പോസിറ്റീവാണെന്ന് ഞായറാഴ്ച ഫോണിൽ സന്ദേശം ലഭിച്ചു.

പരിശോധനഫലം രോഗിയെ നേരിട്ടറിയിക്കാതെ ബെംഗളൂരു കോർപ്പറേഷനു ലഭിക്കുന്ന പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്ന നിയമം ലാബ് പാലിച്ചില്ല. പോസിറ്റീവാണെന്ന് അറിഞ്ഞതോടെ പല സ്വകാര്യ ആശുപത്രികളോടും അഡ്മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ബി.ബി.എം.പി.യിൽനിന്ന് പരിശോധനഫലം സംബന്ധിച്ച റിപ്പോർട്ട് വേണമെന്ന് ആശുപത്രികൾ അറിയിച്ചു.

 

അതിനാൽ രണ്ടുദിവസം വീട്ടിൽതന്നെ ഐസൊലേഷനിൽ കഴിയുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ രണ്ടു ദിവസങ്ങളിലും ആശുപത്രികളിൽനിന്നോ സർക്കാരിൽനിന്നോ അന്വേഷണം വന്നില്ല. ചൊവ്വാഴ്ച രാത്രി പത്തുമണിയായപ്പോൾ തയ്യൽക്കാരൻ കുഴഞ്ഞുവീണതിനെത്തുടർന്ന് ആംബുലൻസ് വിളിച്ചെങ്കിലും രണ്ടുമണിക്കൂർ കഴിഞ്ഞപ്പോഴാണ് ആംബുലൻസെത്തിയത്.

വിക്ടോറിയ ആശുപത്രിയിലേക്കു പോയെങ്കിലും ജീവനക്കാർ അകത്തേക്കു കടത്തിവിട്ടില്ല. കോവിഡ് പോസിറ്റീവാണെന്ന റിപ്പോർട്ട് ബി.ബി.എം.പി. ആശുപത്രിക്കു കൈമാറിയാലേ അകത്തേക്കു കടക്കാനാകൂവെന്നാണ് ജീവനക്കാർ പറഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു.

ഈ സമയം ആരോഗ്യനില കൂടുതൽ മോശമായി പുലർച്ചെ രണ്ടുമണിയോടെ മരിച്ചു. തുടർന്ന് പിറ്റേദിവസം ഉച്ചയ്ക്ക് 12.30 വരെ മൃതദേഹം ആംബുലൻസിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പിന്നീട് ഉപമുഖ്യമന്ത്രി സി.എൻ. അശ്വത്‌നാരായൺ ഇടപെട്ടാണ് മൃതദേഹം സംസ്കരിക്കുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us