‘ഞാന്‍ മുഖം മൂടി ധരിച്ചവരില്‍ ഒരാളായിരുന്നില്ല’; ആരോപണം തെളിയിക്കാൻ പോലീസിനെ വെല്ലുവിളിച്ച് ഐഷി

 

ന്യൂഡൽഹി: ജവാഹർലാൽ നെഹ്രു സർവകലാശാലയിൽ (ജെ.എൻ.യു.) കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തിൽ തങ്ങൾക്കു പങ്കുണ്ടെന്ന ആരോപണം കോടതിയിൽ തെളിയിക്കാൻ ഡൽഹി പോലീസിനെ വെല്ലുവിളിച്ച് യൂണിയൻ.

‘ഞാന്‍ മുഖം മൂടി ധരിച്ചവരില്‍ ഒരാളായിരുന്നില്ല, ഞാന്‍ അത് ബാധിച്ചവരില്‍ ഒരാളാണ് എന്റെ രക്തം കുതിര്‍ന്ന വസ്ത്രങ്ങള്‍ ഇപ്പോഴും എന്റെ കയ്യിലുണ്ട്,’ അയ്ഷി ഘോഷ് പറഞ്ഞു.

ഞായറാഴ്ച ജെ.എന്‍.യു ക്യാംപസില്‍ നടന്ന അക്രമങ്ങളില്‍ പ്രതികളായി തന്റെയും പേര് ഉള്‍പ്പെടുത്തി ദല്‍ഹി പൊലീസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മറുപടിയുമായി അയ്ഷി ഘോഷ് രംഗത്തെത്തിയത്.

‘എനിക്ക് നിയമസംവിധാനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഞങ്ങള്‍ ഒരു അന്യായവും കാണിച്ചിട്ടില്ല. ദല്‍ഹി പൊലീസ് ഞങ്ങളുടെ വീഡിയോ പുറത്തുവിടട്ടെ. ഞങ്ങളുടെ അധികാരികളാരും ഒരു തെറ്റും ചെയ്തിട്ടില്ല,’

‘ഞങ്ങളെ ഇതുപോലെ സംശയത്തിന്റെ നിഴലിൽ നിർത്താനാവില്ല. പോലീസിന് അവരുടെ അന്വേഷണവുമായി മുന്നോട്ടുപോകാം. എന്തിനാണ് അവർ പക്ഷപാതപരമായി പെരുമാറുന്നതെന്ന് അറിയില്ല. തെറ്റുചെയ്യാത്തതിനാൽ ഒന്നിനെയും ഭയക്കുന്നില്ല’ -യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് മാധ്യമങ്ങളോടു പറഞ്ഞു.

ജെ.എൻ.യു. വി.സി.യിലുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു. തനിക്കെതിരേയുള്ള ആക്രമണത്തിൽ നൽകിയ പരാതിയിൽ ഇതുവരെ എഫ്.ഐ.ആർ. എടുത്തിട്ടില്ലെന്നും അവർ ആരോപിച്ചു.

അതേസമയം ജെ.എൻ.യു.വിൽ ഇടതുപക്ഷ വിദ്യാർഥികളെ ആക്രമിക്കാൻ പോലീസ് സഹായിച്ചെന്ന് ടെലിവിഷൻ ചാനലിന്റെ ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്ത്. ജെ.എൻ.യു. വിദ്യാർഥിയും എ.ബി.വി.പി. പ്രവർത്തകനുമായ അക്ഷന്ത്‌ അശ്വതി ‘ഇന്ത്യ ടുഡേ’യുടെ രഹസ്യക്യാമറയിലാണ് ഇതു വെളിപ്പെടുത്തിയത്.

“പെരിയാർ ഹോസ്റ്റലിൽ ആക്രമണം നടത്തിയശേഷമാണ്‌ ഇടതുപക്ഷവിദ്യാർഥികളെ ആക്രമിക്കാൻ ഡ്യൂട്ടിയിലുണ്ടായ പോലീസുകാർ ആക്രോശിച്ചത്‌. അവരെ തല്ലാൻ പോലീസുകാർ പറഞ്ഞു”വെന്നാണ് അക്ഷന്ത് പറഞ്ഞത്.

വഴിവിളക്കുകൾ ആരാണു കെടുത്തിയതെന്ന ചോദ്യത്തിന്‌, പോലീസാണെന്നാണ് അക്ഷന്തിന്റെ മറുപടി. ആളുകൾ സംഘടിക്കുന്നത്‌ ആരും കാണാതിരിക്കാനാണ്‌ പോലീസ് അതു ചെയ്തതെന്നും പറയുന്നു.

ആക്രമണസ്ഥലത്ത് വടിയുമായി നിൽക്കുന്നത്‌ താനാണെന്നും അക്ഷന്ത്‌ സമ്മതിച്ചു. 20 എ.ബി.വി.പി.ക്കാരും പുറത്തുനിന്നുള്ളവരുമാണ്‌ ആക്രമണം നടത്തിയത്‌. സംഘടനയുടെ ഓർഗനൈസിങ്‌ സെക്രട്ടറിയുടെ സഹായത്തോടെയാണ്‌ മറ്റ്‌ കോളേജുകളിലെ എ.ബി.വി.പി.ക്കാരെ എത്തിച്ചത്‌. സാബർമതി ടീ പോയന്റിൽ പ്രതിഷേധയോഗത്തിൽ പങ്കെടുത്ത വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചെന്നും അക്ഷന്ത്‌ പറയുന്നുണ്ട്.

ആക്രമണത്തിൽ അഭിമാനിക്കുന്നുവെന്നാണ് എ.ബി.വി.പി. പ്രവർത്തകനായ രോഹിത്‌ ഷാ പറഞ്ഞത്‌. ഹോസ്റ്റലുകൾ ആക്രമിക്കാൻപോയ അക്ഷന്തിന്‌ താൻ ഹെൽമറ്റ്‌ നൽകിയെന്നും ഇയാൾ വെളിപ്പെടുത്തി. എന്നാൽ, അക്ഷന്തും രോഹിതും തങ്ങളുടെ പ്രവർത്തകരല്ലെന്നാണ് എ.ബി.വി.പി.യുടെ വിശദീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us