സംസ്ഥാനത്ത് ബി.ജെ.പി. സർക്കാരിനെ അട്ടിമറിക്കാനില്ലെന്ന് ദേവഗൗഡ

ബെംഗളൂരു: അടുത്തമാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി.ക്ക് തിരിച്ചടിയുണ്ടാവുന്നപക്ഷം സർക്കാരിനെ പിന്തുണയ്ക്കുമെന്ന സൂചന നൽകി ജനതാദൾ-എസ്(ജെ.ഡി.എസ്.) ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ.

സർക്കാരിനെ വീഴ്ത്താൻ ശ്രമിക്കില്ലെന്നും ഇടക്കാല തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്നും ദേവഗൗഡ പറഞ്ഞു. ബി.ജെ.പി. സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കണമെന്ന് ജെ.ഡി.എസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നതിനിടയിലാണ് ദേവഗൗഡയുടെ പ്രസ്താവന.

സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കില്ലെന്ന് ജെ.ഡി.എസ്. നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും പ്രസ്താവിച്ചിരുന്നു. ഇതിനെതിരേ കോൺഗ്രസ് ശക്തമായി രംഗത്തെത്തിയതിനുപിന്നാലെയാണ് ദേവഗൗഡയും ബി.ജെ.പി.യോട് മൃദുസമീപനം വ്യക്തമാക്കിയത്.

സർക്കാരിനെ വീഴ്ത്താൻ ശ്രമിക്കില്ലെന്ന ദേവഗൗഡയുടെ പ്രസ്താവന പല അഭ്യൂഹങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് ദേവഗൗഡ പ്രസ്താവന നടത്തിയിരുന്നു. ഇത് വിവാദമായപ്പോൾ, ബി.ജെ.പി.യോടും കോൺഗ്രസിനോടും കൂട്ടുകൂടില്ലെന്നും ഇരുകക്ഷികളെയും വിശ്വസിക്കാൻകഴിയില്ലെന്നുംപറഞ്ഞാണ് ദേവഗൗഡ തടിയൂരിയത്.

മുതിർന്ന നേതാവ് ബസവരാജ് ഹൊരട്ടിയും സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കണമെന്ന വാദത്തിലാണ്. ഇടക്കാലതിരഞ്ഞെടുപ്പ് ജെ.ഡി.എസിലെ ഭൂരിപക്ഷം എം.എൽ.എ.മാരും ആഗ്രഹിക്കുന്നില്ല. മുൻസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് രാജിവെച്ച 17 എം.എൽ.എ.മാരിൽ മൂന്നുപേർ ജെ.ഡി.എസ്. നേതാക്കളാണ്.

ഇനിയുമൊരു കൊഴിഞ്ഞുപോക്ക് പാർട്ടിയുടെ നിലനില്പിനെത്തന്നെ ബാധിച്ചേക്കും. പാർട്ടിയിൽ പിളർപ്പ് ഒഴിവാക്കുന്നതിനുവേണ്ടിയാണ് നേതാക്കളുടെ പ്രസ്താവനകളെന്നാണ് വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us