ബെംഗളൂരു: ഭർത്താവിന്റെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതം മൂലം മരണപ്പെട്ടതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരു കുവെംപുനഗർ സ്വദേശിയും കാർ ഷോറൂം ജീവനക്കാരനുമായ നിത്യാനന്ദ (50) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ സുശീലയെ പോലീസ് പിടികൂടിയത്. നഗരത്തിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് അറസ്റ്റിലായ സുശീല.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാത്രിയോടെ മദ്യലഹരിയിൽ വീട്ടിലെത്തിയ നിത്യാനന്ദയെ, അദ്ദേഹം ഉറങ്ങിക്കിടക്കുന്നതിനിടെ സുശീല കഴുത്തിൽ കയർ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം യാതൊന്നും അറിയാത്ത ഭാവത്തിൽ സുശീല നിത്യാനന്ദയുടെ സഹോദരനെ ഫോണിൽ വിളിച്ച്, ഭർത്താവിന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായെന്നും അത് മൂലമാണ് മരണപ്പെട്ടതെന്നും അറിയിച്ചു.
വിവരമറിഞ്ഞ് ബന്ധുക്കൾ വീട്ടിലെത്തിയെങ്കിലും നിത്യാനന്ദയുടെ മൃതദേഹത്തിൽ സംശയാസ്പദമായ രീതിയിൽ മുറിവുകൾ കണ്ടത് സഹോദരനിൽ വലിയ സംശയമുണ്ടാക്കി. തുടർന്ന് അദ്ദേഹം ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സുശീലയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇവർ തമ്മിലുണ്ടായിരുന്ന കടുത്ത സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട നിത്യാനന്ദയ്ക്കും സുശീലയ്ക്കും മക്കളില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
