ബെംഗളൂരു: നഗരത്തിലെ നടപ്പാതകളിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) പ്രത്യേക ‘സുരക്ഷിത നടപ്പാത കാമ്പയിന്’ (Safe Footpath Campaign) തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി നടപ്പാതകൾ കൈയേറിയവർക്ക് അധികൃതർ അന്തിമ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. സ്വന്തം നിലയിൽ കൈയേറ്റങ്ങൾ ഒഴുവാക്കാനുള്ള അവസാന തീയതി നാളെ (ജൂലൈ 1) ആണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച മുതൽ നഗരത്തിലുടനീളം വൻതോതിലുള്ള ഒഴിപ്പിക്കൽ നടപടികൾക്ക് സിറ്റി കോർപ്പറേഷൻ തുടക്കം കുറിക്കും.
കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അവർക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനുമുള്ള സൗകര്യമൊരുക്കാനും ബെംഗളൂരു നഗരവികസന മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയ കർശന നിർദ്ദേശത്തെ തുടർന്നാണ് ഈ അടിയന്തര നടപടി. നിശ്ചിത സമയപരിധിക്കുള്ളിൽ കൈയേറ്റങ്ങൾ സ്വന്തമായി നീക്കം ചെയ്യാത്തവർക്കെതിരെ വൻ തുക പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നിയമനടപടികൾ സ്വീകരിക്കും. പൊതു നടപ്പാതകൾ കൈയേറി കച്ചവടം നടത്തുന്ന കടകൾക്കും മറ്റ് വാണിജ്യ സ്ഥാപനങ്ങൾക്കും വലിയ പിഴ ചുമത്താനാണ് തീരുമാനം.
ഹോട്ടലുടമകൾക്കും മറ്റ് വാണിജ്യ സ്ഥാപനങ്ങൾക്കും തങ്ങളുടെ ബിസിനസ്സ് പൊതു നടപ്പാതകളിലേക്ക് വ്യാപിപ്പിക്കരുതെന്ന് കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏതെങ്കിലും ഹോട്ടലുകളോ കടകളോ കാൽനടപ്പാതകൾ കൈയേറി നിർമ്മാണങ്ങൾ നടത്തിയാൽ അവരുടെ ട്രേഡ് ലൈസൻസ് (വ്യാപാര അനുമതി) റദ്ദാക്കുമെന്നും അധികൃതർ താക്കീത് നൽകി.
വാണിജ്യ സ്ഥാപനങ്ങൾക്ക് മാത്രമല്ല ഈ നിയന്ത്രണം ബാധകമാകുക. അനുമതിയില്ലാതെ നടപ്പാതകളിൽ സ്ഥാപിച്ചിട്ടുള്ള താൽക്കാലിക നിർമ്മിതികൾ, പരസ്യബോർഡുകൾ, സൈൻബോർഡുകൾ എന്നിവയ്ക്കെതിരെയും ഉദ്യോഗസ്ഥർ നടപടിയെടുക്കും. ഇതുകൂടാതെ, നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കാമ്പയിന്റെ ഭാഗമായി നടപ്പാതകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഉടൻ തന്നെ ടോവിംഗ് വാനുകൾ ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
