മൂന്നാര്‍ ഒഴിപ്പിക്കല്‍ പരാജയപ്പെട്ടതിനു കാരണം പാളയത്തില്‍ പട തന്നെ.കെ .സുരേഷ്കുമാര്‍ ഐ എ എസ് വെളിപ്പെടുത്തുന്നു.

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ ദൗത്യം പരാജയപ്പെടുത്തിയത് സിപിഐ ആയിരുന്നുവെന്ന് കെ. സുരേഷ് കുമാര്‍ ഐഎഎസ്. സിപിഐയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കൈയേറ്റമൊഴിപ്പിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ നേരിട്ട് പറഞ്ഞതായും സുരേഷ് കുമാര്‍ ജന്മഭൂമിയോടു പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കല്‍ ദൗത്യത്തിനു ചുക്കാന്‍ പിടിക്കാന്‍ വിഎസ് നിയോഗിച്ച മൂന്നു ‘കരിമ്പൂച്ച’കളില്‍ പെട്ട സുരേഷ്‌കുമാര്‍ ഇന്നലെ ഐഎഎസില്‍ നിന്നു സ്വയം വിരമിച്ചു.

സിപിഐയില്‍ നിന്നും ഇടതുമുന്നണിയില്‍ നിന്നും വിഎസിനു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉണ്ടായത്. മൂന്ന് മാസം നിശ്ചയിച്ച ദൗത്യം 28 ദിവസം കൊണ്ട് അവസാനിപ്പിച്ചു. സിപിഐയുടെ ഓഫീസിനടുത്തെത്തിയപ്പോഴാണ് ഇടപെടലുണ്ടായത്. മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ പേരില്‍ വ്യാജപട്ടയം ഉണ്ടാക്കിയാണ് സിപിഐ സ്ഥലം കൈയേറിയത്. ദൗത്യം അട്ടിമറിച്ചതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്- സുരേഷ്‌കുമാര്‍ പറഞ്ഞു.

മൂന്നാറിലേത് സുതാര്യ ഇടപെടല്‍ മാത്രമായിരുന്നുവെന്ന് പറഞ്ഞ സുരേഷ്‌കുമാര്‍ ദൗത്യത്തില്‍ നിന്നു പിന്മാറിയത് വിഎസിന്റെ ആവശ്യപ്രകാരമായിരുന്നുവെന്നും വ്യക്തമാക്കി.
രണ്ടു വര്‍ഷം സേവന കാലാവധി ബാക്കിയിരിക്കെയാണ് 27 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തില്‍ നിന്ന് സുരേഷ് കുമാര്‍ പിന്മാറുന്നത്. ഡിപിഇപിയുടെ പ്രഥമ ഡയറക്ടറായിരുന്ന സുരേഷിന്റെ സേവനത്തില്‍ 15 വര്‍ഷത്തോളം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടായിരുന്നു.

ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ, എസ്‌സിഇആര്‍ടി, മലയാളം മിഷന്‍ എന്നിവയുടെ ഡയറക്ടര്‍ സ്ഥാനം വഹിച്ചു. വിരമിക്കുമ്പോള്‍ ഔദ്യോഗിക ഭാഷാ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. ലോട്ടറി ഡയറക്ടര്‍ ആയിരിക്കെ ഇതര സംസ്ഥാന ലോട്ടറികളെയും ഓണ്‍ലൈന്‍ ലോട്ടറികളെയും സംസ്ഥാനത്തു നിന്നു കെട്ടുകെട്ടിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.
മികച്ച ഉദ്യോഗസ്ഥനായിട്ടും പിന്നീടു വന്ന സര്‍ക്കാരുകളില്‍ നിന്ന് തികഞ്ഞ അവഗണനയാണ് സുരേഷ് നേരിടേണ്ടിവന്നത്.

ഇതില്‍ മനം മടുത്താണ് സര്‍ക്കാര്‍ സേവനം ഉപേക്ഷിക്കുന്നത്്. 11 മാസമായി അവധിയിലായിരുന്ന സുരേഷ് നാലു മാസം മുന്‍പാണു സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു.
വിദ്യാഭ്യാസ മേഖലയിലെ ഇടപെടുലകളായിരുന്നു തനിക്ക് സംതൃപ്തി നല്‍കുന്നതെന്നു പറഞ്ഞ സുരേഷ്‌കുമാര്‍, തുടര്‍ന്നും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്നും വിശദീകരിച്ചു.

സ്‌കൂള്‍ ഓഫ് ഭഗവദ് ഗീതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഭവിഷ്യ സ്‌കൂളിന്റെ ചുമതലയാകും ഏറ്റെടുക്കുക. തന്റെ ഐഎഎസ് അനുഭവങ്ങള്‍ പുസ്തകരൂപത്തിലാക്കുമെന്നും സുരേഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us