ബെംഗളൂരു: കഠിനമായ ഉഷ്ണതരംഗത്തിൽ വലയുന്ന കർണാടകയിൽ അടുത്ത ഒരാഴ്ചത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കർണാടകയിലെ ചില ഭാഗങ്ങളിൽ ഇതിനകം മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. താപനിലയിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനം കാരണം അകാല മഴയ്ക്കുള്ള സാധ്യത വർദ്ധിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിദഗ്ധൻ സി.എസ്. പാട്ടീൽ അറിയിച്ചു. പൊള്ളുന്ന ചൂടിൽ നിന്ന് താൽക്കാലിക ആശ്വാസം തേടുന്ന ജനങ്ങൾക്ക് ഈ പ്രവചനം വലിയ പ്രതീക്ഷയാണ് നൽകുന്നത്.
സംസ്ഥാനത്തെ കല്യാണ കർണാടക മേഖലയിൽ ഉൾപ്പെടെ ഭൂരിഭാഗം ജില്ലകളിലും താപനില 40 ഡിഗ്രി സെൽഷ്യസ് പിന്നിട്ടിരിക്കുകയാണ്. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ താപനില രണ്ട് ഡിഗ്രിയോളം കൂടുതലാണ്. പകലിലെന്ന പോലെ രാത്രിയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഉയർന്ന താപനില കാരണം തടാകങ്ങളിലും അണക്കെട്ടുകളിലും ജലം അതിവേഗം ബാഷ്പീകരിച്ചു പോകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ജലസംഭരണികൾ വറ്റിവരളുന്നത് വരും ദിവസങ്ങളിൽ പക്ഷികൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ ജലക്ഷാമം നേരിടാൻ കാരണമായേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കൊടും ചൂടിനെത്തുടർന്ന് നിർജ്ജലീകരണം, ഹീറ്റ് സ്ട്രോക്ക് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലാ ആരോഗ്യ വകുപ്പുകൾ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പലയിടങ്ങളിലും ആശുപത്രികളിൽ പ്രത്യേക ‘ഹീറ്റ് സ്ട്രോക്ക് വാർഡുകൾ’ തുറന്നു കഴിഞ്ഞു. ചൂട് കാരണം ഛർദ്ദി, വയറിളക്കം, പനി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കായി പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കലബുറഗി, ബീദർ, യാദ്ഗിർ, കൊപ്പൽ, ബെല്ലാരി, വിജയനഗര ജില്ലകളിലാണ് ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തുന്നത്. എസി, ഫാനുകൾ എന്നിവ ഉപയോഗിച്ചാൽ പോലും ചൂടിന് ശമനമില്ലാത്ത അവസ്ഥയിലാണ് ജനങ്ങൾ. മഴയെത്തിയാൽ മാത്രമേ നിലവിലെ ഉഷ്ണതരംഗത്തിന് മാറ്റമുണ്ടാകൂ എന്നാണ് വിലയിരുത്തപ്പെടുന്നത്.
