ആത്മഹത്യയ്ക്ക് മുൻപ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു ശേഷം മക്കൾക്ക് വിഷം നൽകി

ബെംഗളൂരു: മംഗളൂരു നഗരത്തിലെ ലോഡ്ജില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൈസൂരു സ്വദേശി ദേവേന്ദ്ര (48), ഭാര്യ നിര്‍മല (45), ഇവരുടെ ഇരട്ട പെണ്‍മക്കളായ ചൈത്ര (9), ചൈതന്യ (9) എന്നിവരാണ് മരിച്ചത്. മൈസൂരുവിലെ വാണി വിലാസ എക്സ്റ്റന്‍ഷനില്‍ താമസിക്കുന്ന ദേവേന്ദ്ര മൈസൂരുവില്‍ ലാത്ത് ആന്‍ഡ് ഷട്ടര്‍ ഫാക്ടറി നടത്തുകയായിരുന്നു. കമ്പനിയില്‍ എട്ട് തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ദേവേന്ദ്രയെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ദേവേന്ദ്ര എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ദേവേന്ദ്ര ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി തൂങ്ങിമരിച്ചതാണെന്നാണ് സംശയം.

മാര്‍ച്ച്‌ 27ന് ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം മംഗളൂരു കെ.എസ് റാവു റോഡിലെ ലോഡ്ജില്‍ എത്തിയതായിരുന്നു ദേവേന്ദ്ര. ആദ്യം ഒരു ദിവസത്തേക്ക് മുറി എടുത്തു. പിന്നീട് രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. എന്നാല്‍, മാര്‍ച്ച്‌ 30-നും അദ്ദേഹം മുറി ഒഴിഞ്ഞില്ല. സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ മുറി തുറന്ന് നോക്കിയപ്പോഴാണ് ദേവേന്ദ്രയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും പെണ്‍മക്കളെയും കട്ടിലില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ദേവേന്ദ്ര വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കി മക്കളെ കൊലപ്പെടുത്തുകയും ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പോലീസ് നിഗമനം. ടൂറെന്ന വ്യാജേനയാണ് ദേവേന്ദ്ര ഭാര്യയെയും മക്കളെയും മംഗളൂരുവിലേക്ക് കൊണ്ടുവന്നത്.

താനും സഹോദരന്റെ കുടുംബവും വളരെ അടുപ്പത്തിലാണെന്നും സാമ്പത്തിക പ്രശ്‌നങ്ങളൊന്നും തന്നോട് ദേവേന്ദ്ര വെളിപ്പെടുത്തിയിട്ടില്ലെന്നും ദേവേന്ദ്രയുടെ ജ്യേഷ്ഠന്‍ രവി പറഞ്ഞു. അടുത്തിടെ തന്റെ ഇരട്ട പെണ്‍മക്കളുടെ ജന്മദിനവും ദേവേന്ദ്ര ആഘോഷിച്ചിരുന്നുവെന്ന് രവി പോലീസിനോട് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us