ബെംഗളൂരു: ബെംഗളൂരുവിലെ മഡിവാളയിൽ ഇരുപതുകാരിയായ മലയാളി പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെയാണ് കർണാടക പോലീസ് വയനാട്ടിൽ നിന്ന് പിടികൂടിയത്.
വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അറസ്റ്റ്. വയനാട്ടിൽ വെച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പ്രതിയെ ട്രാൻസിറ്റ് വാറന്റ് മുഖേന ബെംഗളൂരുവിൽ എത്തിച്ചിട്ടുണ്ട്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.
മേയ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബെംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടി പഠനത്തോടൊപ്പം സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു. കഫേയ്ക്ക് സമീപമുള്ള സുഹൃത്തുക്കളുടെ താമസസ്ഥലത്തെത്തിയാണ് ഹൈനസ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ പെൺകുട്ടി മഡിവാള പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.
തുടർന്ന് പെൺകുട്ടിയും സുഹൃത്തുക്കളും ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപിയെ നേരിട്ട് കണ്ട് പരാതിപ്പെടുകയായിരുന്നു. ഡിസിപിയുടെ ശക്തമായ ഇടപെടലിനെയും നിർദേശത്തെയും തുടർന്ന് മേയ് 18-നാണ് മഡിവാള പോലീസ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതും തുടർന്ന് പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]