റെയിൽവേ ചരിത്രത്തിലാദ്യമായി ഇരുനില പ്ലാറ്റ്‌ഫോമുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെർമിനൽ ബെംഗളൂരുവിൽ!

ബെംഗളൂരു: സിലിക്കൺ സിറ്റിയുടെ റെയിൽവേ വികസനത്തിന് വൻ കുതിപ്പേകി ബെംഗളൂരുവിലെ അഞ്ചാമത്തേതും ഇന്ത്യയിലെ ഏറ്റവും വലുതുമായ റെയിൽവേ ടെർമിനൽ യെലഹങ്കയിൽ സ്ഥാപിക്കുന്നു. സ്ഥലപരിമിതി മറികടക്കാൻ താഴത്തെ നിലയിലും മുകളിലത്തെ നിലയിലുമായി പ്ലാറ്റ്‌ഫോമുകൾ ഒരുക്കുന്ന രാജ്യത്തെ ആദ്യ റെയിൽവേ ടെർമിനലായിരിക്കും ഇത്. 2045-ലെ യാത്രാ ആവശ്യങ്ങൾ മുന്നിൽക്കണ്ട് രൂപകൽപ്പന ചെയ്യുന്ന ഈ ബൃഹദ് പദ്ധതിയുടെ അവലോകന യോഗം റെയിൽവേ സഹമന്ത്രി വി. സോമണ്ണയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്നു. സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR), ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) എന്നിവയിലെ ഉയർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

ബെംഗളൂരുവിൽ പ്രതിദിനം രണ്ട് ലക്ഷത്തോളം യാത്രക്കാരാണ് റെയിൽവേയെ ആശ്രയിക്കുന്നത്. നിലവിലുള്ള സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിന് സ്ഥലപരിമിതി കടുത്ത തടസ്സമാകുന്ന സാഹചര്യത്തിലാണ് പുതിയ ടെർമിനൽ എന്ന തീരുമാനത്തിലേക്ക് റെയിൽവേ എത്തിയത്. കർണാടക ഹൗസിംഗ് ബോർഡ്, റെയിൽ വീൽ ഫാക്ടറി (RWF) എന്നിവയുടെ ഭൂമിയും ഒപ്പം സ്വകാര്യ ഭൂമിയും ഇതിനായി ഏറ്റെടുക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. യെലഹങ്ക ജംഗ്ഷനിൽ നിന്നും ധർമ്മാവരം ഭാഗത്തേക്ക് 150-200 മീറ്റർ മാറിയുള്ള റെയിൽ വീൽ ഫാക്ടറിക്ക് സമീപത്തെ 7.5 ഏക്കർ സ്ഥലത്താണ് പുതിയ ടെർമിനൽ നിർമ്മിക്കുന്നത്. നിലവിലുള്ള സ്റ്റേഷനെ പുതിയ അത്യാധുനിക സൗകര്യങ്ങളുമായി സംയോജിപ്പിക്കും.

  കനത്ത ചൂടും തിരക്കും: വിജയ്‌യുടെ റോഡ് ഷോ പോലീസ് നിർദേശത്തെത്തുടർന്ന് റദ്ദാക്കി

ബേസ്‌മെന്റ്, ഗ്രൗണ്ട്, ഒന്നാം നില, രണ്ടാം നില എന്നിങ്ങനെ നാല് നിലകളിലായി നിർമ്മിക്കുന്ന ഈ ടെർമിനലിന് 5,754 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 16 പ്ലാറ്റ്‌ഫോമുകളും 18 പിറ്റ് ലൈനുകളും 14 സ്റ്റേബ്ലിംഗ് ലൈനുകളും ഉണ്ടായിരിക്കും. സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും യാത്രക്കാർക്ക് 100 മീറ്ററിൽ കൂടുതൽ നടക്കേണ്ടി വരില്ല എന്ന രീതിയിലാണ് ഇതിന്റെ കവാടങ്ങൾ ക്രമീകരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി വരുന്നവർക്കും പോകുന്നവർക്കുമായി പ്രത്യേകം വഴികൾ ഉണ്ടായിരിക്കും. റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചതിനെ തുടർന്ന് ടെർമിനലിന്റെ അന്തിമ ലൊക്കേഷൻ സർവേയ്ക്കുള്ള (FLS) ടെൻഡറുകൾ ക്ഷണിച്ചുകഴിഞ്ഞു. മെയ് 22-ന് ടെൻഡറുകൾ തുറന്ന് കരാർ അനുവദിക്കും. തുടർന്ന് വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കി നിർമ്മാണ ജോലികൾ ആരംഭിക്കും.

നിലവിൽ ബെംഗളൂരു റെയിൽവേ ഡിവിഷൻ പ്രതിദിനം 300 ട്രെയിനുകൾ കൈകാര്യം ചെയ്യുകയും പ്രതിവർഷം 120 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകുകയും ചെയ്യുന്നുണ്ടെങ്കിലും നഗരത്തിൽ പ്രതിദിനം 25-30 ട്രെയിനുകളുടെ കുറവുണ്ട്. 2045 ആകുമ്പോഴേക്ക് യാത്രക്കാരുടെ എണ്ണം 300 ദശലക്ഷമായി ഉയരുമെന്നും 500 ട്രെയിനുകൾ ആവശ്യമായി വരുമെന്നുമാണ് കണക്കാക്കുന്നത്. പുതിയ ടെർമിനൽ വരുന്നതോടെ ഈ ആവശ്യങ്ങൾ പരിഹരിക്കപ്പെടും. എസ്എംവിടി ബെംഗളൂരുവിന് ശേഷമുള്ള നഗരത്തിലെ രണ്ടാമത്തെ ആധുനിക ടെർമിനലാണിത്. കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ, ബെംഗളൂരു കന്റോൺമെന്റ് എന്നിവയാണ് നഗരത്തിലെ മറ്റ് പ്രധാന സ്റ്റേഷനുകൾ. ആദ്യം ദേവനഹള്ളിയിലാണ് ഈ ടെർമിനൽ നിർദ്ദേശിച്ചിരുന്നതെങ്കിലും നഗരത്തിൽ നിന്നുള്ള ദൂരം കണക്കിലെടുത്ത് പിന്നീട് യെലഹങ്കയിലേക്ക് മാറ്റുകയായിരുന്നു.

  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?

ഇതിനുപുറമെ ബെംഗളൂരുവിന്റെ 100 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ ലെവൽ ക്രോസിംഗുകളും ഒഴിവാക്കാൻ റെയിൽവേ ഓവർബ്രിഡ്ജുകളും (ROB) അണ്ടർബ്രിഡ്ജുകളും (RUB) നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു. 46 ലെവൽ ക്രോസിംഗുകളിൽ ഇതിനകം പാലങ്ങൾ അനുവദിച്ചിട്ടുണ്ട്. മറ്റ് 24 എണ്ണത്തിനായുള്ള ഡിപിആർ തയ്യാറാക്കിവരികയാണ്. രാമോഹള്ളി ഗേറ്റിലെ അണ്ടർബ്രിഡ്ജ് ജോലികൾ ജൂൺ 30-നകം പൂർത്തിയാകും. ഭീമസന്ദ്രയിലെ റെയിൽവേ പാലം ജൂണിലും ബിലിപാളയയിലേത് ഓഗസ്റ്റിലും സഹകാർ നഗറിലേത് ഈ വർഷത്തിനുള്ളിലും പൂർത്തിയാകും. എന്നാൽ മൈസൂരു റോഡിനടുത്തുള്ള ദുബാസിപാളയയിലെ പാലത്തിന് ഭൂമി ആവശ്യമായതിനാൽ കൂടുതൽ സമയമെടുക്കും. ബെംഗളൂരു-മുംബൈ റൂട്ടിൽ പുതുതായി പ്രഖ്യാപിച്ച ബൈ-വീക്കിലി ട്രെയിൻ ഘട്ടം ഘട്ടമായി സൂപ്പർഫാസ്റ്റ് ട്രെയിനായി ഉയർത്തുമെന്നും മന്ത്രി ഉറപ്പുനൽകി.

  സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ലെന്ന് കരുതി; പക്ഷേ പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ എത്തിയത് ആക്രിക്കടയിൽ! സംഭവം ഇങ്ങനെ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us