ബെംഗളൂരു: സിലിക്കൺ സിറ്റിയായ കോറമംഗലയിൽ യുവാവിനെ രണ്ട് യുവതികൾ ചേർന്ന് നടുറോഡിൽ ക്രൂരമായി മർദ്ദിച്ചു. പബ്ബിനുള്ളിൽ വെച്ച് തങ്ങളെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു യുവതികളുടെ പരസ്യമായ ആക്രമണം. സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ യുവതികളെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
റോഡിലേക്ക് വലിച്ചിഴച്ചു
കോറമംഗലയിലെ ഒരു പബ്ബിൽ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. യുവാവ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതികൾ ഇയാളെ പബ്ബിന് പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുവരികയായിരുന്നു. റോഡിലെത്തിയതോടെ യുവതികൾ പ്രകോപിതരാവുകയും യുവാവിനെ വളഞ്ഞിട്ട് മർദ്ദിക്കുകയും ചെയ്തു. വഴിപോക്കർ നോക്കിനിൽക്കെയായിരുന്നു യുവതികളുടെ ആക്രമണം.
പോലീസിനെ വകവെച്ചില്ല
“നിയമം കയ്യിലെടുക്കരുത്, പോലീസ് സ്റ്റേഷനിൽ വന്ന് പരാതി നൽകൂ” എന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ ആവർത്തിച്ച് അഭ്യർത്ഥിച്ചെങ്കിലും യുവതികൾ പിന്മാറാൻ തയ്യാറായില്ല. പോലീസുകാരുടെ സാന്നിധ്യത്തിലും അവർ യുവാവിനെ അടിക്കുന്നത് തുടരുകയായിരുന്നു. മർദ്ദനമേറ്റ യുവാവും ഇവർക്കെതിരെ പ്രതികരിക്കാൻ മുതിർന്നതോടെ റോഡിൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
സംഭവത്തിൽ പരാതി നൽകാൻ രണ്ട് കക്ഷികളോടും പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കോറമംഗല പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. പരാതി ലഭിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]