ബെംഗളൂരു: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഗർഭിണിയാക്കി വഞ്ചിക്കുകയും ചെയ്ത കേസിൽ പുത്തൂരിലെ ബിജെപി നേതാവ് ജഗന്നിവാസ് റാവുവിന്റെ മകൻ കൃഷ്ണ ജെ. റാവുവിന് കർണാടക ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേസിലെ പരാതിക്കാരിയായ യുവതിയെ പ്രതി വിവാഹം കഴിക്കുന്നതാണ് ഉചിതമെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. യുവതിയെയും കുട്ടിയെയും അനാഥരാക്കുന്നത് ശരിയല്ലെന്നും, കുട്ടിയുടെ പിതാവെന്ന നിലയിൽ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പ്രതിക്കുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.
സ്കൂൾ കാലം മുതൽ പരിചയമുള്ള യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കൃഷ്ണ ജെ. റാവു വർഷങ്ങളോളം പീഡിപ്പിച്ചതായാണ് പരാതി. യുവതി ഗർഭിണിയായതോടെ വിവാഹം കഴിക്കാൻ ഇയാൾ വിസമ്മതിച്ചെങ്കിലും, പിന്നീട് കുടുംബാംഗങ്ങളുടെ ഇടപെടലിനെത്തുടർന്ന് സമ്മതിക്കുകയായിരുന്നു. എന്നാൽ അന്ന് കൃഷ്ണ റാവുവിന് 21 വയസ്സ് തികയാത്തതിനാൽ പ്രായപൂർത്തിയായ ശേഷം വിവാഹം നടത്താമെന്ന് പിതാവ് ജഗന്നിവാസ് റാവു ഉറപ്പുനൽകി. എന്നാൽ കുട്ടി ജനിച്ചതോടെ ഇയാൾ വാഗ്ദാനത്തിൽ നിന്ന് പിന്തിരിയുകയും കുട്ടി തന്റേതല്ലെന്ന് വാദിക്കുകയും ചെയ്തു. തുടർന്ന് കോടതി ഉത്തരവ് പ്രകാരം നടത്തിയ ഡിഎൻഎ പരിശോധനയിൽ കൃഷ്ണ റാവു തന്നെയാണ് കുട്ടിയുടെ പിതാവെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണ റാവു സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി നിർണ്ണായക നിരീക്ഷണങ്ങൾ നടത്തിയത്. യുവതിക്ക് പ്രതിമാസം 10,000 രൂപ ജീവനാംശം നൽകാൻ തയ്യാറാണോ എന്ന് കോടതി പ്രതിഭാഗത്തോട് ചോദിച്ചു. ഏഴ് വർഷത്തെ പ്രണയബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നതെന്നും രാഷ്ട്രീയ എതിരാളികൾ പിതാവിനെ അപമാനിക്കാനായി കേസിനെ ഉപയോഗിക്കുകയാണെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ പി.പി. ഹെഗ്‌ഡെ വാദിച്ചത്. വിവാഹം കഴിക്കാൻ തയ്യാറാകാത്ത പ്രതിയുടെ നിലപാടിനെ വിമർശിച്ച കോടതി, കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ഏപ്രിൽ 24-ലേക്ക് മാറ്റി. ബിജെപിയിലെ പ്രമുഖ നേതാക്കൾ ഇടപെട്ട് നടത്തിയ അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് നിയമപോരാട്ടം ഹൈക്കോടതിയിൽ എത്തിയത്.
