തിരുവനന്തപുരം: രാജ്യത്ത് ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ (എടവപ്പാതി) സാധാരണ ലഭിക്കുന്നതിനേക്കാൾ കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകുന്ന ‘എൽനിനോ’ പ്രതിഭാസമാണ് മഴക്കുറവിന് കാരണമാകുന്നത്. ദക്ഷിണേന്ത്യയിൽ പൊതുവെ മഴ കുറയാനാണ് സാധ്യതയെന്നും ഇത് കേരളത്തിലെ മഴയെയും താപനിലയെയും പ്രതികൂലമായി ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
92 ശതമാനം മഴയ്ക്ക് സാധ്യത
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ രാജ്യത്താകെ ദീർഘകാല ശരാശരിയുടെ 92 ശതമാനം മഴ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ എന്നാണ് വിലയിരുത്തൽ. 90 മുതൽ 95 ശതമാനം വരെയുള്ള മഴയെ ‘സാധാരണയിൽ കുറഞ്ഞ’ (Below Normal) വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. കാലവർഷത്തിന്റെ രണ്ടാം പകുതിയിലാകും മഴ കാര്യമായി കുറയുക. കേരളത്തിൽ ഇത്തവണ വേനൽമഴയിലും കുറവുണ്ടായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ നിതാ കെ. ഗോപാൽ അറിയിച്ചു. കാലവർഷം എന്ന് തുടങ്ങുമെന്ന കാര്യത്തിൽ ഔദ്യോഗിക പ്രവചനം വന്നിട്ടില്ല.
എൽനിനോയും ഉഷ്ണതരംഗവും
ജൂൺ-ജൂലൈ മാസങ്ങളോടെ എൽനിനോ രൂപപ്പെട്ടേക്കാം. നേരത്തെ കേരളത്തിൽ ഉഷ്ണതരംഗം അനുഭവപ്പെട്ട 2016, 2024 വർഷങ്ങളും എൽനിനോ വർഷങ്ങളായിരുന്നു. അതേസമയം, കേരളത്തിൽ ഇത്തവണ സാധാരണ തോതിൽ മഴ ലഭിക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് പ്രവചിച്ചിട്ടുണ്ട്.
വ്യാജപ്രചാരണം നടത്തിയാൽ തടവ്
ചൂടിനെ സംബന്ധിച്ചും കാലാവസ്ഥയെക്കുറിച്ചും സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കർശന മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ മുന്നറിയിപ്പുകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ദുരന്തനിവാരണ നിയമപ്രകാരം ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
