ബെംഗളൂരു: നഗരത്തിന്റെ വികസനക്കുതിപ്പിൽ നിർണ്ണായക പങ്കുവഹിക്കുന്ന കുടിയേറ്റ തൊഴിലാളികളും സാധാരണക്കാരും പാർപ്പിട പ്രതിസന്ധിയിൽ വലയുന്നു.
സർക്കാർ പ്രഖ്യാപിച്ച ഭവനപദ്ധതികൾ ഇഴഞ്ഞുനീങ്ങുന്നതും അർഹരായവർക്ക് വീട് ലഭിക്കാത്തതും നഗരത്തിലെ ദരിദ്രവിഭാഗങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 2025 ഡിസംബറിൽ കോഗിലുവിൽ നടന്നതുപോലുള്ള കുടിയൊഴിപ്പിക്കൽ നടപടികൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഈ വിഭാഗത്തിന്റെ പാർപ്പിട പ്രശ്നങ്ങൾ ചർച്ചയാകുന്നത്.
എന്നാൽ ഫലപ്രദമായ പരിഹാരങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നു.
കർണാടക ഭവന നിർമ്മാണ വകുപ്പിന്റെ കണക്കുകൾ പ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന, മുഖ്യമന്ത്രിയുടെ ബഹുനില ഭവന പദ്ധതി എന്നിവയുടെ പുരോഗതി വളരെ പരിതാപകരമാണ്. 2015 മുതൽ അനുവദിച്ച 80,022 വീടുകളിൽ 30 ശതമാനത്തിൽ താഴെ മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ പദ്ധതിപ്രകാരം അനുവദിച്ച 45,124 വീടുകളിൽ വെറും 7,890 എണ്ണം മാത്രമാണ് ഗുണഭോക്താക്കൾക്ക് കൈമാറാൻ പാകത്തിലായത്. കേന്ദ്ര പദ്ധതിയായ പി.എം.എ.വൈ പ്രകാരം അനുവദിച്ച 34,898 വീടുകളിൽ പകുതി പോലും നിർമ്മാണം പൂർത്തിയാക്കിയിട്ടില്ല.
നഗരത്തിലെ ഭവനരഹിതരുടെ എണ്ണത്തിൽ സർക്കാർ നടത്തുന്ന സർവ്വേകൾ വസ്തുതാവിരുദ്ധമാണെന്നും ആരോപണമുണ്ട്. 2017-ലെ കണക്കുപ്രകാരം ബെംഗളൂരു അർബൻ ജില്ലയിൽ ഒരു ലക്ഷത്തോളം ഭവനരഹിതർ ഉണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ തെരുവ് വശങ്ങളിൽ കഴിയുന്നവരെ മാത്രമാണ് ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ചെറിയ കൂടാരങ്ങളിലും വാടക വീടുകളിലും കഴിയുന്ന ദരിദ്രവിഭാഗങ്ങളെ കൂടി കണക്കാക്കിയാൽ നഗരത്തിലെ ഭവനരഹിതരുടെ എണ്ണം 20 ലക്ഷത്തോളം വരുമെന്നും സ്ലം ജനതാ ആന്ദോളൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
2025-ൽ നടക്കേണ്ട പുതിയ ഡിമാൻഡ് സർവ്വേ ഇതുവരെ ആരംഭിച്ചിട്ടില്ലാത്തതും വലിയ തിരിച്ചടിയാണ്.
പദ്ധതികൾ വൈകുന്നതിന് ഗുണഭോക്താക്കളുടെ വിഹിതം ലഭിക്കാത്തതാണ് കാരണമെന്ന് രാജീവ് ഗാന്ധി ഹൗസിംഗ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ഗുണഭോക്താക്കളുടെ മേലുള്ള സാമ്പത്തിക ഭാരം വർദ്ധിച്ചതാണ് ഇതിന് കാരണമെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.
മുൻപ് നിർമ്മാണച്ചെലവിന്റെ 90 ശതമാനവും സർക്കാരുകൾ വഹിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ഗുണഭോക്താക്കൾ പകുതിയോളം തുക കണ്ടെത്തേണ്ട അവസ്ഥയാണുള്ളത്. ഇതിനുപുറമെ, നഗരത്തിൽ നിന്നും കിലോമീറ്ററുകൾ അകലെ ഗതാഗത സൗകര്യങ്ങൾ പോലുമില്ലാത്ത ഇടങ്ങളിലാണ് ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നത് എന്നതും സാധാരണക്കാരെ ഇത്തരം പദ്ധതികളിൽ നിന്നും അകറ്റുന്നു. നഗരസൗകര്യങ്ങളുമായി സംയോജിപ്പിക്കാത്ത ഇത്തരം നിർമ്മാണ രീതികൾ പദ്ധതിയുടെ ലക്ഷ്യം തന്നെ അട്ടിമറിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]