യുവതിയുടെ വ്യാജ പേയ്‌മെന്റ് തന്ത്രത്തിന് ഇരയായത് ഓട്ടോ ഡ്രൈവർ

ബെംഗളൂരു: ഓൺലൈനിലൂടെ നിരവധി തട്ടിപ്പുകൾ ഇന്ന് നടക്കുന്നുണ്ട്. അതു പോലെ നഗരത്തിൽ നടന്ന ഒരു തട്ടിപ്പ് ആണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഓൺലൈൻ പണമിടപാടിലൂടെ പണം കൈമാറിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു ഓട്ടോറിക്ഷ ഡ്രൈവറെയാണ് യാത്രക്കാരിയായ സ്ത്രീ പറ്റിച്ചത്.

23400 രൂപ സ്ത്രീയുടെ കബളിപ്പിക്കലിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് നഷ്ടമായി.

ശിവകുമാർ എന്ന ഓട്ടോറിക്ഷ ഡ്രൈവറെയാണ് ഏകദേശം 20 വയസ്സിന് അടുത്ത് പ്രായം തോന്നിക്കുന്ന യുവതി പറ്റിച്ചത്.

തട്ടിപ്പ് നടന്ന ദിവസം രാവിലെ ഏകദേശം 9:45 -ഓടെയാണ് ശിവകുമാറിൽ നിന്നും കടം വാങ്ങിയ ഒരാൾ ശിവകുമാറിനെ ഫോണിൽ വിളിച്ചു പണം മടക്കി നൽകാമെന്ന് പറയുന്നത്.

ഹനുമന്ത്നഗറിലെ പിഐഎസ് കോളേജിന് സമീപം വന്ന് തനിക്ക്  പണം നൽകാൻ ശിവകുമാർ അയാളോട് ആവശ്യപ്പെട്ടു.

യാദൃച്ഛികം എന്ന് പറയട്ടെ ഈ ഫോൺ സംഭാഷണം സമീപത്തുനിന്നൊരു യുവതി കേൾക്കുന്നുണ്ടായിരുന്നു. 

ഉടൻതന്നെ അവൾ ശിവകുമാറിനെ സമീപിച്ച് തന്നെ ഹനുമന്ത്നഗറിലെ പിഐഎസ് കോളേജിൽ കൊണ്ടുവിടാമോ എന്ന് ചോദിച്ചു.

സുഹൃത്തിനെ കാണാനായി അങ്ങോട്ട് പോകാൻ ഒരുങ്ങി നിന്നിരുന്നതിനാൽ ഒരു ഓട്ടം കൂടി കിട്ടുമല്ലോ എന്ന സന്തോഷത്തിൽ ശിവകുമാർ വണ്ടി എടുത്തു.

യാത്രക്കിടയിൽ യുവതി ശിവകുമാറിനോട് ഫോൺ നമ്പർ ചോദിച്ചു.

തന്റെ കയ്യിൽ പണമില്ലെങ്കിൽ ഓട്ടോറിക്ഷാ ചാർജ് ഓൺലൈൻ ആയി അയച്ചു നൽകാനാണെന്നും യുവതി നമ്പർ വാങ്ങിയിരുന്നു.

ശിവകുമാർ കോളേജിന് സമീപം എത്തിയപ്പോൾ അവിടെ നിന്ന് പണം വാങ്ങിയ ആൾ പണവുമായി കാത്തുനിൽക്കുകയായിരുന്നു.

അദ്ദേഹം യുവതിയുടെ മുൻപിൽ നിന്ന് തനിക്ക് കിട്ടാനുണ്ടായിരുന്ന പണം വാങ്ങി.

അപ്പോഴാണ് യുവതി കോളേജ് ഫീസ് അടയ്ക്കാൻ തനിക്കു പണം ആവശ്യമുണ്ടെന്നും ആ പണം നൽകുകയാണെങ്കിൽ ഇപ്പോൾ തന്നെ പണം ട്രാൻസ്ഫർ ചെയ്തു തരാമെന്നും ശിവകുമാറിനോട് പറഞ്ഞു.

ഉടൻതന്നെ യുവതി ഫോണെടുത്ത് ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുന്നതായി അഭിനയിച്ചു. 

യുവതി തന്നെ പറ്റിച്ചു എന്നറിഞ്ഞ ശിവകുമാർ ഉടൻ തന്നെ ബിരുദധാരിയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചെങ്കിലും അതിൽ നിന്നും അതിവിദഗ്ധമായി ഒഴിഞ്ഞുമാറി അവൾ കോളേജ് ക്യാമ്പസിനുള്ളിൽ കയറി.

അവളെ പിന്തുടർന്ന് ശിവകുമാറും കോളേജിനുള്ളിൽ കയറാൻ ശ്രമിച്ചു.

പക്ഷേ, സാധിച്ചില്ല. ഒടുവിൽ ഇപ്പോൾ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിരിക്കുകയാണ് ശിവകുമാർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us