സ്ത്രീധനത്തിന്റെ പേരിൽ പീഡനം; ടെക്കി ആത്മഹത്യ ചെയ്തു, ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: 26 കാരിയായ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ അടുത്തിടെ കെമ്പപുരയിലെ വീട്ടിൽ ആത്മഹത്യ ചെയ്തു. യുവതിയുടെ കുടുംബം നൽകിയ സ്ത്രീധന പീഡന പരാതിയുടെ അടിസ്ഥാനത്തിൽ അമൃതഹള്ളി പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു.രാജാജിനഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു പല്ലവി. അവരുടെ ഭർത്താവ് സുദർശൻ റെഡ്ഡി കെ (30) മാന്യത ടെക് പാർക്കിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്.

ബസ് കണ്ടക്ടറും ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ താഡപത്രി സ്വദേശിയുമായ പല്ലവിയുടെ പിതാവ് ബി ബ്രഹ്മാനന്ദ റെഡ്ഡിയുടെ പരാതിയെ തുടർന്നാണ് സുദർശനെ അറസ്റ്റ് ചെയ്തത്. പല്ലവിയെ സുദർശനും മാതാപിതാക്കളും പീഡിപ്പിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. പീഡനം സ്ഥിരീകരിക്കുന്ന പല്ലവിയുടെ കുറിപ്പും കണ്ടെത്തിയട്ടുണ്ട്. മെയ് 14ന് രാത്രി പല്ലവിയുടെ മാതാപിതാക്കൾക്ക് ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് അവർ പല്ലവിയുടെ ഫ്ലാറ്റ് ഉടമയെ വിളിച്ച് പല്ലവിയെ കുറിച്ച് അന്വേഷിക്കുകയായിരുന്നു. ഫ്‌ളാറ്റിലെ ജനലിലൂടെ ഉടമ നോക്കിയപ്പോഴാണ് പല്ലവി ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്ത്രീധനം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഭർത്താവും മാതാപിതാക്കളും തന്നെ പീഡിപ്പിക്കുകയും തന്റെ വിശ്വസ്തതയിൽ പോലും സംശയം തോന്നുകയും ചെയ്തതായി പല്ലവിയുടെ മരണക്കുറിപ്പ് സ്ഥലത്തെത്തിയ പോലീസ് കണ്ടെത്തി. ബിടെക് ബിരുദധാരിയായ പല്ലവി 2022 ഫെബ്രുവരിയിലാണ് സുദർശനെ വിവാഹം കഴിച്ചത്. പല്ലവിയുടെ കുടുംബം വിവാഹച്ചെലവ് വഹിക്കുകയും 10 ലക്ഷം രൂപയുടെ ആഭരണങ്ങൾ അവർക്ക് നൽകുകയും ചെയ്തു. കഴിഞ്ഞ വർഷം ജൂണിൽ ബംഗളൂരുവിലേക്ക് താമസം മാറിയ ശേഷം, പല്ലവിയുടെ ശമ്പളം തങ്ങൾക്ക് നൽകണമെന്ന് സുദർശനും മാതാപിതാക്കളും നിർബന്ധിച്ചിരുന്നതായി, ബ്രഹ്മാനന്ദ പോലീസിനോട് പറഞ്ഞു.

പല്ലവി ജീവനൊടുക്കുന്നതിന് ഒരാഴ്ച മുമ്പ് മാതാപിതാക്കളോടൊപ്പം സുദർശൻ നാട്ടിലേക്ക് പോയിരുന്നു. സുദർശനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മാതാപിതാക്കൾക്കെതിരായ ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us