ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ നഷ്ടമായത് ഡോക്ടർക്കും എഞ്ചിനീയർക്കും

ബെംഗളൂരു: ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ നഷ്ടമായത് ഡോക്ടര്‍, എന്‍ജിനീയര്‍, വയോധിക എന്നിവര്‍ക്ക്. ആകെ മൊത്തം ഇവർക്ക് നഷ്‌ടമായത് 5,78,974 രൂപ.

മൈസൂരു നഗരത്തിലെ ഒരു ഡോക്ടര്‍ക്കാണ് ഏറ്റവും കൂടുതല്‍ തുക പോയത്. കുറഞ്ഞ വിലയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കാമെന്നറിയിച്ച്‌ ബന്ധ​​പ്പെട്ട തട്ടിപ്പുകാരന്‍ 2,98,979 രൂപയാണ് കവര്‍ന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ എന്‍.എസ് രവിചന്ദ്രയാണ് തട്ടിപ്പിനിരയായത്. വെങ്കിടേഷ് ഭഗവാന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് കുറഞ്ഞ വിലയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കാ​​മെന്ന് അറിയിച്ചത്. ഡോക്ടര്‍ ഓണ്‍​ലൈനായി 2,98,979 രൂപഅയച്ചുകൊടുത്തതിന് പിന്നാലെ ഇയാള്‍ മുങ്ങുകയായിരുന്നു.

വീട് വാടകയ്ക്ക് ന​ല്‍കാമെന്ന് പരസ്യം ചെയ്ത എന്‍ജിനീയറാണ് രണ്ടാമതായി വഞ്ചിക്കപ്പെട്ടത്. രൂപനഗര്‍ സ്വദേശിയായ എം. ചന്ദ്രശേഖര്‍ തന്റെ വീട് വാടകയ്ക്ക് ഉണ്ടെന്ന് പറഞ്ഞ് പരസ്യം നല്‍കിയിരുന്നു. മിലിട്ടറിയില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ച അജ്ഞാതന്‍ വീട് വാടകയ്ക്ക് എടുക്കാമെന്നറിയിച്ച്‌ ചന്ദ്രശേഖറിനെ ബന്ധപ്പെടുകയും അക്കൗണ്ടില്‍ നിന്ന് 99,995 രൂപ അടിച്ചുമാറ്റുകയായിരുന്നു.

വിദ്യാരണ്യപുരം സ്വദേശിനിയായ വീരശൈലജ എന്ന 67കാരിയാണ് തട്ടിപ്പിന് ഇരയായ മറ്റൊരാള്‍. വൈദ്യുതി ബില്‍ അടക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ചിരുന്നു. ഈ ഫോണ്‍ നമ്പരിലേക്ക് വീരശൈലജ തിരിച്ച്‌ വിളിച്ചപ്പോള്‍, ഫോണ്‍ എടുത്തയാള്‍ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ശേഷം 10 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാനും നിര്‍ദേശിച്ചു. ഇതുപ്രകാരം ചെയ്തതിനുപിന്നാലെ ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 1.80 ലക്ഷം രൂപ അജ്ഞാതന്‍ അടിച്ചുമാറ്റുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us