കേരളത്തിൽ ലോക്ക്ഡൗണ്‍ തുടങ്ങാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അതിര്‍ത്തികളില്‍ വൻ തിരക്ക്

ബെംഗളൂരു: കേരളത്തിൽ ലോക്ക് ഡൗണ്‍ നിലവില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ നാട്ടിലേയ്ക്ക് മടങ്ങാനുള്ളവരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത് എന്ന് റിപ്പോർട്ട്.

തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. വാഹനങ്ങളെല്ലാം തടഞ്ഞുനിര്‍ത്തി പോലീസ് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്.

നാളെ മുതല്‍ കേരളത്തിലേക്ക് കടത്തിവിടില്ലെന്ന മുന്നറിയിപ്പും പോലീസ് യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിന് മുന്‍പായി ഇന്ന് തന്നെ നാട്ടിലേക്കെത്താനുള്ള ശ്രമത്തിലാണ് ആളുകള്‍.

കോവിഡ് പരിശോധനയ്ക്ക് ശേഷമാണ് അതിര്‍ത്തിയില്‍ നിന്നും ആളുകളെ കടത്തിവിടുന്നത്. പാസുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നുള്ളൂ.

പാസ് ഇല്ലാത്തവര്‍ക്ക് താത്ക്കാലിക പാസുകള്‍ ഏര്‍പ്പെടുത്താനുള്ള സജ്ജീകരണങ്ങള്‍ അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാട്ടിലേയ്ക്ക് മടങ്ങാനായി ആളുകളുടെ തിരക്ക് വര്‍ധിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ കെഎസ്‌ആര്‍ടി ഇന്ന് കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും.

നഗരത്തിലെ മലയാളികള്‍ വീട്ടിലെത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് തന്നെ അതിനുള്ള അവസരം പ്രയോജനപ്പെടുത്തുന്നതാവും ഉത്തമം. ലോക്ക്ഡൗണ്‍ ആരംഭിച്ചാല്‍ അത്തരം യാത്രകള്‍ക്ക് വിലക്കുണ്ടാകും.

നിലവിൽ മേയ് എട്ടു മുതല്‍ മേയ് 16 വരെയാണ് സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യപിച്ചിരിക്കുന്നത്. നാളെമുതൽ റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെ യാത്രാഗതാഗതം അനുവദിക്കില്ല. മെട്രോ ട്രെയിനും സര്‍വീസ് നടത്തില്ല. അതേസമയം യാത്ര ചെയ്യുന്നവര്‍ സത്യവാങ്മൂലം നല്‍കേണ്ടതുണ്ടോയെന്ന കാര്യം കേരളാ സർക്കാർ ഇന്നു വ്യക്തമാക്കും.

കേരളത്തിൽ ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങരുത്. റോഡുകളില്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കും. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞ് കാര്യം തിരക്കും. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ സ്വകാര്യ വാഹനങ്ങളില്‍ പുറത്തിറങ്ങാവൂ.

എന്ത് ആവശ്യത്തിനാണ് പുറത്തിറങ്ങുന്നതെന്ന് പൊലീസിനെ ബോധ്യപ്പെടുത്തണം. നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം പൊലീസിന് കേസെടുക്കാന്‍ സാധിക്കും. മാത്രമല്ല, നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us