ബന്ദിപ്പുരിൽ ഒരാഴ്ചയായി നാശംവിതച്ച കാട്ടുതീക്ക് പിന്നിൽ സാമൂഹ്യവിരുദ്ധർ!!!

മൈസൂരു: ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നാശംവിതച്ച കാട്ടുതീക്ക് പിന്നിൽ സാമൂഹ്യവിരുദ്ധർ ഇട്ട തീയെന്ന് വനംവകുപ്പ്. ഉണങ്ങിയ ആനപ്പിണ്ടത്തിനൊപ്പം തീ എളുപ്പത്തിൽ കത്താൻ സഹായകമാകുന്ന സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് സാമൂഹ്യവിരുദ്ധർ പുല്ലിന് തീയിടുകയായിരുന്നുവെന്ന് കർണാടക വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ശ്രീധർ പുന്നാട്ടി പറഞ്ഞു.

സാമ്പ്രാണി, പച്ചക്കർപ്പൂരം, കുന്തിരിക്കം തുടങ്ങിയവ ഉപയോഗിച്ച് ഉണങ്ങിയ ആനപ്പിണ്ടത്തിന് തീയിടുകയായിരുന്നുവെന്നാണ് നിഗമനം. കാട്ടുതീ മനുഷ്യകൃതമാണെന്ന് ആരോപിച്ച് പരിസ്ഥിതിപ്രവർത്തകരും രംഗത്തെത്തിയിരുന്നു. അതിനിടെ, തീപ്പിടിത്തമുണ്ടായ പ്രദേശങ്ങളിൽ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വ്യോമപരിശോധന നടത്തി.

ബന്ദിപ്പുർ വനമേഖലയിലെ നാലു റേഞ്ചുകളിലെ ഇരുപത്തഞ്ചോളം സ്ഥലങ്ങളിലാണ് കാട്ടുതീ പടർന്നത്. ഗോപാൽസ്വാമിബെട്ട മേഖലയിലാണ് കൂടുതൽ നാശം വിതച്ചത്. എട്ടായിരം ഏക്കറോളം വനഭൂമി നശിച്ചതായാണ് വനംവകുപ്പ് നൽകിയ വിവരം.

എന്നാൽ, ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിന്റെ റിപ്പോർട്ടുപ്രകാരം 15,000 ഏക്കർ വനഭൂമി കത്തിയിട്ടുണ്ട്. 1,300 ഏക്കർ വനമേഖലയിൽ കാട്ടുതീ വൻനാശം വിതച്ചെന്നും ബാക്കിയുള്ള സ്ഥലങ്ങളിൽ ചെറിയതോതിലുള്ള തീപ്പിടിത്തമാണുണ്ടായതെന്നും വനംവകുപ്പ് അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us